kochi-kanu

ജീവിക്കാൻ വേണ്ടി ദൈവത്തിന്റെ സ്വന്തം നാട് തേടിയെത്തുന്ന ഒട്ടേറെ ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുണ്ട്. അവർക്കിടയിലെ ചില ക്രിമിനലുകൾ കാണിക്കുന്ന ക്രൂരതകൾ എല്ലാവരെയും ഒന്നടങ്കം ആക്ഷേപിക്കുന്ന തരത്തിലും എത്താറുമുണ്ട്. എന്നാൽ ഇന്നലെ കൊച്ചിയിൽ നടന്ന ഒരു സംഭവം വേറിട്ടതാണ്. വഴിയരികിൽ നിന്നും കളഞ്ഞുകിട്ടിയ തുക പൊലീസിന്റെ സാനിധ്യത്തില്‍ ഉടമസ്ഥന് കൈമാറിയാണ് ഒഡീഷ സ്വദേശി കനു ചരണ്‍ മണ്ഡൽ മാതൃകയായത്. ഇൗ തുക നിനക്ക് സ്വന്തമാക്കി കൂടാരുന്നോ എന്ന് ചോദിച്ചവരോട് കനു പറഞ്ഞ മറുപടി ഇങ്ങനെ ‘അത് വേണ്ട സേട്ടാ, എനിക്ക് ജോലി ചെയ്ത പൈസ മതി’. 

ഒഡിഷയില്‍ നിന്ന് കൊച്ചിയിലെത്തി കഴിഞ്ഞ 9 വര്‍ഷമായി വീടുകള്‍തോറും പൂന്തോട്ടങ്ങള്‍ ഒരുക്കുന്ന ജോലി ചെയ്യുകയാണ് കനു ചരണ്‍ മണ്ടല്‍. കലൂർ സ്വദേശി നയന പ്രകാശ് അമ്മയുടെ ഡയാലിസിസിനു കരുതി വച്ചിരുന്ന 32,000 രൂപയാണ് ഇന്നലെ ബൈക്ക് യാത്രയ്ക്കിടെ നഷ്ടമായത്. വൈകിട്ട് കോട്ടയത്തു പോയി മടങ്ങും വഴി കുണ്ടന്നൂർ പാലത്തിൽ വച്ചാണു നയനപ്രകാശിനു പഴ്സ് നഷ്ടമായത്. കടവന്ത്ര എത്തിയപ്പോഴാണ് അറിയുന്നത് പഴ്സ് നഷ്ടമായെന്ന്. എടിഎം കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ പഴ്സിലാണുള്ളത്. എന്തു ചെയ്യണമെന്ന് അറിയാതെ കുറെ നേരം അവിടെത്തന്നെ നിന്നു. പിന്നെയാണ് അമ്മയെ വിളിച്ചു പറയുന്നത്. അമ്മ എസ്ഐ ആയി റിട്ടയർ ചെയ്ത ആളാണ്. സ്റ്റേഷനിൽ അറിയിക്കാനായിരുന്നു ഉപദേശം. ശേഷം സുഹൃത്തിനൊപ്പം കടവന്ത്രയിൽനിന്നു നേരത്തെ സഞ്ചരിച്ച വഴിയിലൂടെ കുറെ അന്വേഷിച്ചു. ഇതിനിടെയാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നത്.

ഒരു മാസം ജോലിചെയ്താൽ കൻഹുവിന് ലഭിക്കുന്നത് 10,000 രൂപയാണ്. ഇതിൽ നല്ലൊരു ഭാഗം ചെലവിനു വേണം. ബാക്കിയുള്ള തുക നാട്ടിലേയ്ക്ക് അയച്ചു കൊടുക്കും. എന്നിട്ടും അധ്വാനിച്ച പണം മതി സേട്ടാ എനിക്ക് എന്നു പറഞ്ഞ മനസിന് കയ്യടിക്കുകയാണ് മലയാളി.