road-kochi

കൊച്ചി നഗരറോഡുകളിലെ കുഴികള്‍  ഉടന്‍ അടയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. റോഡുപണിയാന്‍ ആരുടെയും അനുമതിക്ക് കാത്തുനില്‍ക്കേണ്ടെന്നും ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ പകല്‍സമയത്തും റോഡ് അറ്റകുറ്റപ്പണി നടത്താമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വിളിച്ച യോഗത്തിലും ധാരണയായി. 

 

നികുതിയടക്കുന്ന ജനങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ എന്താണ് പകരം നല്‍കുന്നതെന്ന ചോദ്യമാണ് ഹൈക്കോടതിയില്‍ നിന്ന് ഇന്നുണ്ടായത്.  ജല അതോറിറ്റിക്ക് പൈപ്പ് ലൈന്‍സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നതിന്  ആസൂത്രണമില്ലാതെയാണ് . റോഡുപണി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എന്തുകൊണ്ട് വ്യവസ്ഥ വയ്ക്കുന്നില്ലെന്നും കോടതി ചോദിച്ചു . ഇര്‍പ്പമുള്ളതിനാല്‍ ടാറിങ് ജോലികള്‍ പെട്ടെന്ന് തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് കൊച്ചി കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു .അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ജിസിഡിഎയും കൂടുതല്‍ സമയം ആവശ്യപ്പെട്ടു.  രണ്ടാഴ്ചയ്ക്ക് ശേഷം ഈ വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും.പൊലീസിന്‍റെ നിസഹകരണം മൂലം നഗരത്തിലെ റോഡുകളുെട അറ്റകുറ്റപ്പണി വൈകുന്നതായി വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നഗരസഭയുടെയും,മരാമത്ത് വകുപ്പിന്‍റെയും,ദേശീയപാത അതോറിറ്റിയുടെയും സംയുക്ത യോഗം സിറ്റി പൊലീസ് കമ്മിഷണര്‍ വിളിച്ചു ചേര്‍ത്തത്. 

 

അടിയന്തര സാഹചര്യങ്ങളില്‍ പകല്‍ സമയങ്ങളില്‍ റോഡ് പണി നടത്താമെന്ന് യോഗത്തില്‍ തീരുമാനമെടുത്തു. മറ്റ് സന്ദര്‍ഭങ്ങളില്‍ നാല്‍പ്പത്തിെയട്ട് മണിക്കൂര്‍ മുമ്പ് റോഡ് പണിയെ കുറിച്ച് പൊലീസിനെ അറിയിക്കണം. അതിന്‍റെയടിസ്ഥാനത്തില്‍ പൊലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനിടെ  വൈറ്റില അടിപ്പാത വഴി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതിനെ പറ്റി തീരുമാനമെടുക്കാന്‍ കലക്ടര്‍ വിളിച്ച യോഗത്തില്‍ ധാരണയുണ്ടായില്ല.  അടിപ്പാതവഴിയുള്ള സര്‍‍വീസ് അപകടമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് സ്ഥലം കൗണ്‍സിലറും നാട്ടുകാരും ബസുകള്‍ തടഞ്ഞത് സംഘര്‍ഷമുണ്ടാക്കിയിരുന്നു. എന്നാല്‍ അടിപ്പാതയിലൂടെ ബസുകള്‍ കടത്തിവിടാതെ ചളിക്കവട്ടത്തേക്ക് തിരിയേണ്ടിവരുന്നത് ഇന്ധനനഷ്ടമുണ്ടാക്കുന്നുവെന്നാണ് ബസുടമകളുടെ വാദം. തര്‍ക്കം രൂക്ഷമായതോടെ കലക്ടര്‍ പ്രശ്നത്തില്‍ ഇടപെട്ടത്.തീരുമാനം ഉടനുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.