വട്ടിയൂര്‍ക്കാവും കോന്നിയും അരൂരും സാമുദായിക സംഘടനകളുടെ ധാര്‍ഷ്ഠ്യത്തിന് നല്‍കിയത് വന്‍തിരിച്ചടി. എല്‍.ഡിഎഫിന്‍റെ തിളക്കമാര്‍ന്ന ജയം, എന്‍.എസ്.എസ്സിന്‍റെ തണലുതോടിപ്പോയ യുഡിഎഫിന് കനത്തപരാജയം സമ്മാനിച്ചപ്പോള്‍ അരൂരില്‍ എസ്.എന്‍.ഡി.പിയുടെ പിന്തുണ ഇടതിനും ഗുണം ചെയ്തില്ല.
വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിന് ലഭിച്ച 14438 വോട്ടിന്‍റെ ഭൂരിപക്ഷവും കോന്നിയില്‍ ജിനീഷ്കുമാര്‍ നേടിയ 9940 ന്‍റെ മുന്‍തൂക്കവും യുഡിഎഫിന് മാത്രമല്ല എന്‍.എസ്.എസ്സിനും നല്‍കിയിരിക്കുന്നത് കയ്പ്പുള്ള പാഠങ്ങള്‍. ഇടതിന് അരൂരില്‍ വെള്ളാപ്പള്ളി നല്‍കിയ പരസ്യപിന്തുണയും ഫലംകണ്ടില്ല. കോന്നിയിലെ കോണ്‍ഗ്രസ് സാഥാനാര്‍ഥിയായി മോഹന്‍രാജിനെ നിര്‍ദ്ദേശിച്ചും വട്ടിയൂര്‍ക്കാവില്‍ കെ.മോഹന്‍കുമാറിന് പരസ്യപിന്തുണനല്‍കിയും എന്‍.എസ്.എസ് നടത്തിയ നേരിട്ടുള്ള ഇടപെടല്‍ യുഡിഎഫിന് നഷ്ടപ്പെടുത്തിയത് രണ്ട് സിറ്റിംങ് സീറ്റുകള്‍. സമദൂരം, ശരിദൂരമായി യുഡിഎഫിനൊപ്പം ചേര്‍ന്നപ്പോള്‍ ആവേശഭരിതരായ എന്‍എസ് എസ് പ്രാദേശിക നേതൃത്വം ഒരു പടി കൂടി കടന്ന് നാല്‍പതു ശതമാനത്തിലേറെ നായര്‍വോട്ടുള്ള വട്ടിയൂര്‍ക്കാവില്‍ കെ.മോഹന്‍കുമാറിന് വേണ്ടി പരസ്യനിലപാടെടുത്തു.
എന്നിട്ടും വോട്ടര്‍മാര്‍ വി.കെ പ്രശാന്തിനെ അകമഴിഞ്ഞ് പിന്തുണച്ചു. മറ്റു സമുദായങ്ങളുടെ വോട്ടുകള്‍ എതിര്‍പക്ഷത്തേക്ക് ധ്രുവീകരിച്ചു. കോന്നിയില്‍ കോണ്‍ഗ്രസിലെ പടലപ്പിണക്കവും എന്‍.എസ്.എസ്സിന്‍റെ സ്ഥാനര്‍ഥി നിര്‍ണയത്തിലെ ഇടപെടലും 23 വര്‍ഷമായി അടൂര്‍പ്രകാശ് സ്വന്തമക്കിവെച്ച സീറ്റ് ജിനീഷ് കുമാറിന് സമ്മാനിച്ചു. ബിഡിജെസ് പേരിനിപ്പോഴും എന്‍ഡിഎക്കൊപ്പവും വെള്ളാപ്പള്ളി ഇടത് പക്ഷത്തിനും ഒപ്പം പലവള്ളത്തില്‍കാലുവെച്ചു നിന്നതെല്ലാം കണ്ട വോട്ടര്‍മാര്‍അരൂരില്‍ അവര്‍പറഞ്ഞതിനപ്പുറം ചിന്തിച്ചു. ജാതിക്കും മതത്തിനുമപ്പുറം രാഷ്ട്രീയ നിലപാടുകളും സ്ഥാനാര്‍ഥികളുടെ മികവും വോട്ടര്‍മാര്‍ പരിഗണിക്കുമെന്ന് തിരിച്ചറിയേണ്ടത് പഴയകാലത്തെ വീതംവെക്കല്‍ രാഷ്ടരീയത്തില്‍ ചുറ്റിത്തിരിയുന്ന മുന്നണി നേതൃത്വങ്ങളാണ്.