malappuram-camel

കാട്ടാനയെയും കാട്ടുപോത്തിനെയും കണ്ടു ശീലിച്ച മലയോരത്തെ നാട്ടുകാർക്ക് ഒട്ടകം കൗതുകമായി. രാജസ്ഥാനിൽനിന്ന് കഴിഞ്ഞ ദിവസമാണ് തരിശിലെ ഒരു കൂട്ടം യുവാക്കൾ ഒട്ടകത്തെ നാട്ടിലെത്തിച്ചത്. അറേബ്യൻ നാടുകളിൽ പോയവർ ഒട്ടകമാംസത്തിന്റെ രുചി അറിഞ്ഞവരാണ്. ഇവിടെയുള്ളവർക്കും ഒട്ടകമാംസത്തിന്റെ രുചി പരിചയപ്പെടുത്തുക എന്ന ലക്ഷ്യംവച്ചാണ് കശാപ്പിന് ഒട്ടകത്തെ നാട്ടിലെത്തിച്ചത്. ഇതിനു വേണ്ടി നാട്ടിലെ ഒരു കൂട്ടം യുവാക്കൾ പാലക്കാട്ടുള്ള ഏജൻസിയുമായി ബന്ധപ്പെടുകയായിരുന്നു.

 

രാജസ്ഥാനിൽനിന്ന് പാലക്കാട്ട് എത്തിച്ച ഒട്ടകത്തെ പിന്നീട് ലോറിയിൽ കരുവാരകുണ്ട് തരിശിൽ കൊണ്ടുവന്നു. ഒട്ടകത്തെ കാണാൻ ജനം പല ഭാഗത്തുനിന്നും കൂട്ടമായെത്തിയതോടെ കക്കറയിലെ വിജനമായ സ്ഥലത്തേക്ക്  മാറ്റി. കശാപ്പ് ചെയ്യാനും പാലക്കാട്ടുനിന്ന് വിദഗ്ധർ എത്തിയിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞപ്പോഴേയ്ക്കും ഇറച്ചി വിൽപനയ്ക്ക് തയാറായി.അതോടെ തിരക്കും കൂടി.കിലോയ്ക്ക് 500 രൂപ നിരക്കിലാണ് 250 കിലോഗ്രാം മാംസം വിറ്റത്. കേട്ടറിഞ്ഞ് പല സ്ഥലങ്ങളിൽനിന്നും ആവശ്യക്കാർ എത്തിയപ്പോഴേക്കും ഇറച്ചി കഴിഞ്ഞിരുന്നു.