സുപ്രീംകോടതി വിധിപ്രകാരം ഫ്ളാറ്റുകള്‍ പൊളിച്ചാല്‍ ആത്മഹത്യയല്ലാതെ മറ്റ് പോംവഴികള്‍ മുന്നിലില്ലെന്ന് മരടിലെ ഫ്ളാറ്റ് ഉടമകള്‍. കേസ് നിയമപരമായി നേരിടാമെന്നുള്ള പ്രതീക്ഷയും മങ്ങിയതോടെയാണ് ഫ്ളാറ്റ് ഉടമകളുടെ പ്രതികരണം. തീരദേശപരിപാലന നിയമം ലംഘിച്ച അഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനാണ് സുപ്രീംകോടതി ഉത്തരവ്.

കുടുംബവിഹിതം കിട്ടിയതും സമ്പാദിച്ചതുമെല്ലാം സ്വരുകൂട്ടിയാണ് പലരും മരടിലെ ഫ്ളാറ്റുകള്‍ സ്വന്തമാക്കിയത്.  ബാങ്കില്‍നിന്നുള്ള വായ്പയില്‍ ഫ്ളാറ്റ് തരപ്പെടുത്തിയവരും ഇക്കൂട്ടത്തിലുണ്ട്. അന്നൊന്നും ആരും പറയാത്ത ഈ നിയമക്കുരുക്ക് ഇപ്പോള്‍ മുറുകുന്നതിന്റെ വേദന ഇവരെ കുറച്ചൊന്നുമല്ല അലട്ടുന്നത്. 

ഫ്ളാറ്റ് പൊളിക്കാനായുള്ള സുപ്രീംകോടതി വിധി വന്നപ്പോഴാണ് നിയമലംഘനത്തെക്കുറിച്ച് ഫ്ളാറ്റ് ഉടമകള്‍ ആദ്യമായി അറിഞ്ഞത്. കേസിന്റെ ഒരുഘട്ടത്തിലും ഫ്ളാറ്റ് നിര്‍മാതാക്കള്‍ ഇക്കാര്യം ഉടമകളോട് സൂചിപ്പിച്ചുമില്ല. പക്ഷെ കേസ് നിയമപരമായി നേരിടാമെന്നുള്ള എല്ലാ പ്രതീക്ഷയും മങ്ങുന്ന സാഹചര്യത്തില്‍ ഇ‌നി ഇക്കാര്യങ്ങള്‍ പറഞ്ഞിട്ട് ഗുണമില്ലെന്നും ഇവര്‍ തിരിച്ചറിയുന്നു.