ന്നശേഷിക്കാരായ മൂന്ന് മക്കളെ വളര്‍ത്താനായി വിദേശ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ കുടുംബത്തിന്‍റെ കടമുറികള്‍ക്ക് സര്‍ക്കാരിന്റെ ചുവപ്പുനാട. ഉപജീവനത്തിനായി ബിസിനസ് തുടങ്ങാനിരുന്ന കെട്ടിടത്തിന് പാലക്കാട് കടമ്പഴിപ്പുറം പഞ്ചായത്ത് അനുമതി നല്‍കിയില്ല. നാലു വര്‍ഷമായി വിവിധ കാരണങ്ങളാല്‍ അപേക്ഷ നിരസിക്കുകയാണെന്നാണ് ഉമ്മനഴി സ്വദേശിയായ അബ്ദുല്‍ റസാഖിന്റെ പരാതി.
ഭിന്നശേഷിക്കാരായ മൂന്നു മക്കളെ വളര്‍ത്താനാണ് അബ്ദുല്‍ റസാഖും ഭാര്യ നൂര്‍ജഹാനും വിദേശ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. ഉപജീവനത്തിനായി ബിസിനസ് തുടങ്ങുകയായിരുന്നു ഉദ്ദേശം. ഇതിനായി കടമ്പഴിപ്പുറം ഉമ്മനഴി സെന്ററില്‍ കടമുറികള്‍ നിര്‍മിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കി 2015 ല്‍ പഞ്ചായത്തിന് അപേക്ഷ നല്‍കി. പക്ഷേ ഇടതുഭാഗത്തെ വഴിയും െകട്ടിടവും തമ്മില്‍ ഒരു മീറ്റര്‍മാത്രമേ അകലമുളളു എന്ന കാരണത്താല്‍ കെട്ടിടനമ്പര്‍ ലഭിച്ചില്ല. 2015 ലെ അപേക്ഷയില്‍ 2017 ലാണ് അപേക്ഷകന് പഞ്ചായത്ത് മറുപടി നല്‍കിയത്. നിയമാനുസൃതം പിഴ അടച്ച് പ്രശ്നം പരിഹരിക്കാനിരിക്കെ വീണ്ടും മറ്റൊരു നിയമലംഘനമാണ് ഇപ്പോള്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ കിഴക്കു ഭാഗത്തെ പ്രധാന റോഡിൽ നിന്ന് മൂന്ന് മീറ്റർ അകലമില്ലെന്ന്.
സിപിഎം ഭരിക്കുന്ന പഞ്ചായത്താണ്. വിഷയത്തില്‍ ചില നേതാക്കളൊക്കെ ഇടപെട്ടെങ്കിലും നീതി കിട്ടിയില്ലെന്നാണ് പാര്‍ട്ടി അനുഭാവികൂടിയായ അബ്ദുല്‍ റസാഖ് പറയുന്നത്.