ജീവിക്കാൻ വേണ്ടിയുള്ള അപേക്ഷകൾ പലപ്പോഴും നിരസിക്കാറുണ്ട്. ഇവിടെ ആരും കേൾക്കാതെ പോയ അപേക്ഷ കൊണ്ടുവന്നത് മഹാഭാഗ്യം. നറുക്കെടുക്കുന്നതിനു തൊട്ടു മുൻപു വരെ വിഷു ബംപർ ലോട്ടറി ടിക്കറ്റ് വിൽക്കാനാണ് ചെല്ലയ്യ എന്ന വിൽപ്പനക്കാരൻ ആളുകളുടെ പിന്നാലെ നടന്നുകെഞ്ചിയത്. കെഞ്ചി അപേക്ഷിച്ചെങ്കിലും ആരും വാങ്ങിയില്ല. ഒടുവിൽ വിൽക്കാൻ കഴിയാതെ നിരാശയോടെ കയ്യിൽ സൂക്ഷിച്ച ആ ലോട്ടറി ടിക്കറ്റിന് തന്നെ ബംപർ ഭാഗ്യം തേടിെയത്തി.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപർ വിജയിയായത് വാഴക്കുളത്തു ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്ന തമിഴ്നാട് തിരുനെൽവേലി കോട്ടെ കരികുളം സ്വദേശി ചെല്ലയ്യയാണ്. വിഷു ബംപർ ഒന്നാം സമ്മാനമായ 5 കോടി തേടി വന്നപ്പോഴും ഒന്നാം സമ്മാനം ലഭിച്ച വിവരം ഭയം മൂലം ഇയാൾ ആരോടും പറഞ്ഞില്ല.ചെല്ലയ്യയുടെ കൈവശമുണ്ടായിരുന്ന യുബി 532395 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വിഷു ബംപർ ഒന്നാം സമ്മാനം വാഴക്കുളത്ത് വിറ്റ ടിക്കറ്റിനാണെന്ന് വ്യാഴാഴ്ച വൈകിട്ടുതന്നെ വ്യക്തമായെങ്കിലും ആരാണ് ആ ഭാഗ്യവാൻ എന്ന് ആരും അറിഞ്ഞില്ല.
കാത്തിരിപ്പിന്റെ മുഹൂർത്തങ്ങൾക്ക് വിരാമമിട്ട് ഒടുവിൽ ആ ഭാഗ്യവാൻ വാഴക്കുളം എസ്ബിഐ ശാഖയിൽ എത്തി. ഹോട്ടൽ ജീവനക്കാരനായി 10 വർഷം മുൻപു വാഴക്കുളത്ത് എത്തിയ ചെല്ലയ്യ ഭാര്യ സുമതി, മക്കളായ സഞ്ജീവ്, ശെൽവ നമിത എന്നിവരോടൊപ്പം കല്ലൂർക്കാട് കവലയിലുള്ള വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
ജീവിതമാർഗമായി ഒരു വർഷം മുൻപാണ് ലോട്ടറി ടിക്കറ്റ് വിൽപന ആരംഭിച്ചത്. വാഴക്കുളത്തുള്ള ലോട്ടറി ടിക്കറ്റ് ഏജൻസിയിൽനിന്നു ടിക്കറ്റുകൾ വാങ്ങി വിൽപന നടത്തുകയാണ്.വിഷു ബംപർ നറുക്കെടുപ്പു നടന്ന വ്യാഴാഴ്ച വിൽപനയ്ക്കിറങ്ങിയെങ്കിലും രണ്ടു ടിക്കറ്റുകൾ വിൽക്കാനായില്ല. ഇതുമായി ഒരുപാടു പേരുടെ പിറകെ നടന്നെങ്കിലും ആരും വാങ്ങിയില്ല. പിന്നീടു കയ്യിൽ സൂക്ഷിക്കുകയായിരുന്നു. സ്വന്തമായൊരു വീട് നിർമിക്കാനും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും പണം വിനിയോഗിക്കുമെന്ന് ചെല്ലയ്യ പറഞ്ഞു.