pathanathitta-election-action

ലോക്സഭതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നടപടിപേടിയില്‍ പത്തനംതിട്ട ജില്ലയിലെ രാഷ്ട്രീയ നേതാക്കള്‍. ഇടതു വലതുമുന്നണികള്‍ക്കൊപ്പം എന്‍.ഡി.എ നേതാക്കളും നടപടി ഭയക്കുന്നവരുടെ പട്ടികയിലുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്താത്തവര്‍ക്കെതിരെ നടപടി വേണമെന്ന് വിവിധപാര്‍ട്ടികളിലെ ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ് നേതാക്കള്‍.

സ്ഥാനാര്‍ഥിക്കെതിരെയുള്ള പ്രസ്ഥാവനകളിലൂടെ യു.ഡി.എഫ് പ്രവര്‍ത്തകരെ പ്രതിരോധത്തിലാക്കിയ ഡി.സി.സി പ്രസിഡന്റാണ് നടപടി ഭയക്കുന്നവരുടെ പട്ടികയിലൊന്ന്. ജില്ലയില്‍ നിന്നുള്ള ആളായിരിക്കണം സ്ഥാനാര്‍ഥിയെന്ന ഡി.സി.സി പ്രസിഡന്റിന്റെ പ്രസ്ഥാവന കോണ്‍ഗ്രസിലും യു.ഡി.എഫിലും വിവാധമുണ്ടാക്കി. തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് പത്തനംതിട്ട ഡി.സി.സിയെ താക്കീതുചെയ്തു. 

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ നടത്തിയ തുടര്‍ പ്രസ്ഥാവനകള്‍ സി.പി.എം നേതൃത്വത്തെ  പ്രതിസന്ധിയിലാക്കിയിരുന്നു. തിരഞ്ഞെടുപ്പുകാലമായതിനാല്‍ താക്കിതുകളില്‍ നടപടി ഒതുങ്ങി. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞസാഹചര്യത്തില്‍ മാതൃകാപരമായി പദ്മകുമാറിനെതിരെ നടപടി വേണമെന്ന് ജില്ലാകമ്മറ്റിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. 

ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ പ്രവര്‍ത്തനത്തിനെതിരെ നടപടി ആവശ്യപ്പെടുകയാണ് ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരുവിഭാഗം. സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ എതിര്‍ചേരിയിലുള്ള ഒരു വിഭാഗം അശോകന്‍ കുളനടയുടെ നേതൃത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ പ്രവര്‍ത്തനം വൈകിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം.