പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സാംസ്കാരിക പ്രവർത്തകർ പുലർത്തുന്ന മൗനത്തെ വിമർശിച്ചതിനെച്ചൊല്ലി വി.ടി. ബൽറാം എംഎൽഎയും സാഹിത്യകാരി കെആർ. മീരയും തമ്മിലുള്ള വാക് തർക്കം തുടരുന്നതിനിടെ ഇടപെടലുമായി കൂടുതല്‍ പേര്‍. ബല്‍റാം ഉപയോഗിച്ച ഭാഷയെ പാര്‍ട്ടി തന്നെ പരോക്ഷമായി തള്ളിയെങ്കിലും സമൂഹമാധ്യമലോകത്ത് ബല്‍റാം പിന്തുണയും നേടുന്നു. ഈ സൈബർ യുദ്ധം സിപിഎം കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തതോടെ മറ്റൊരു തലത്തിലേക്ക് എത്തി.  

 

വിവാദത്തിൽ ബൽറാമിനെ പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തി. എഴുത്തുകാരെ നിലവാരം കുറഞ്ഞ രീതിയില്‍ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസ് സംസ്കാരമല്ലെന്ന് ടി.സിദ്ധിഖ് ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. 

 

എന്നാൽ വാക്പോരില്‍ ബൽറാമിന് പിന്തുണയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയത് ശ്രദ്ധ നേടി. വിവാദവുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് സനൽകുമാർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

 

അത് ഇങ്ങനെ: ‘ബല്‍റാം നടത്തുന്ന സിപിഎം വിമർശനം മൂർച്ചയുള്ളതുകൊണ്ട് മാത്രമാണ് അയാൾക്കെതിരെ ഇത്ര കുതിരകയറ്റം. മീര പറഞ്ഞതിനു മറുപടി അല്ലാതെ അയാൾ എന്തു പറഞ്ഞു. സി പി എം മന്ത്രിമാർ എടുത്ത് അമ്മാനമാടുന്ന സ്ത്രീവിരുദ്ധ വാചകങ്ങൾ നമുക്കറിയാമല്ലോ.’ 

 

നേരത്തെ പരാമർശം വിവാദമായതോടെ, അഭിസംബോധനകളിലെ രാഷ്ട്രീയ ശരിയല്ല, രാഷ്ട്രീയ കൊലപാതകങ്ങൾ ആധുനിക സമൂഹത്തിൽ എത്രത്തോളം ശരിയാണ് എന്നതാണു തൽക്കാലം പ്രധാനമെന്ന വിശദീകരണവുമായി ബൽറാം രംഗത്തെത്തിയിരുന്നു.