ചാലക്കുടി ലോക്സഭാ സീറ്റ് ചോദിച്ച് കേരള കോണ്‍ഗ്രസ് (എം). ചാലക്കുടിയുെട പഴയ മണ്ഡലമായ മുകുന്ദപുരത്ത് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ഒരിക്കല്‍ മല്‍സരിച്ചിട്ടുണ്ടെന്നും സീറ്റിന് അവകാശമുണ്ടെന്നും കേരള കോണ്‍ഗ്രസ് (എം) നേതാവ് തോമസ് ഉണ്ണിയാടന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  

കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ ഒന്നാണ് ചാലക്കുടി. വയനാട് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ സുരക്ഷിതമായി കാണുന്ന ഇടം. ഈ സീറ്റിലേക്ക് നിലവില്‍ തന്നെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നംവച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് പുതിയൊരു അവകാശ വാദം ഉയര്‍ന്നിട്ടുള്ളത്. 1984ല്‍ കേരള കോണ്‍ഗ്രസ് എം നേതാവ് കെ.മോഹന്‍ദാസ് മുകുന്ദപുരത്തു നിന്ന് മല്‍സരിച്ച് എം.പിയായി. പിന്നീട്, അടുത്ത തിരഞ്ഞെടുപ്പില്‍ ആ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തു. കോട്ടയത്തിനു പുറമെ ആവശ്യപ്പെടുന്ന ആ ഒരു സീറ്റ് ചാലക്കുടിയാണെന്ന് കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാരി സമിതി അംഗം തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. 

പതിനഞ്ചു വര്‍ഷം ഇരിങ്ങാലക്കുടയില്‍ നിന്ന് എം.എല്‍.എയായ ഉണ്ണിയാടന്റെ മനസില്‍ ചാലക്കുടി സീറ്റുണ്ട്. കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടാലും ചാലക്കുടി സീറ്റ് അത്ര പെട്ടെന്ന് കോണ്‍ഗ്രസില്‍ നിന്ന് കിട്ടുക ദുഷ്ക്കരമാകും.