തിരിച്ചടിച്ച ജീവിതവുമായി സമരസപ്പെടാതെ നടത്തിയ സമരമാണ് സൈമണ്‍ ബ്രിട്ടോ എന്ന സഖാവിനെ മലയാളി പൊതുസമൂഹത്തില്‍ സുപരിചിതനാക്കിയത്. വിദ്യാര്‍ഥി സംഘര്‍ഷത്തിലുണ്ടായ പരുക്ക് ശരീരത്തെ ചക്രക്കസേരയില്‍ തളച്ചിട്ടിട്ടും, തളരാതെ തുടര്‍ന്ന പോരാട്ടത്തിന്‍റെ പേരാണ് മലയാളിക്ക് സൈമണ്‍ ബ്രിട്ടോ. ആ പോരാട്ടമൊന്നു മാത്രം മതി രാഷ്ട്രീയ കേരളത്തിന്‍റെ ചരിത്രത്തില്‍ ബ്രിട്ടോയുടെ അനശ്വരത അടയാളപ്പെടുത്താന്‍.
അതെ ചെറിയ തിരിച്ചടികളില്‍ പോലും തളര്‍ന്നു പോകുന്ന ശരാശരി മലയാളിക്കിടയിലാണ് ബ്രിട്ടോ വ്യത്യസ്തനായത്. 1983 ഒക്ടോബര്‍ 13ന് എറണാകുളം മഹാരാജാസ് കോളജിലുണ്ടായ വിദ്യാര്‍ഥി സംഘട്ടനത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് ജനറല്‍ ആശുപത്രി പരിസരത്തു വച്ച് അന്നത്തെ എസ്എഫ്ഐ സംസ്ഥാന ഉപാധ്യക്ഷനായിരുന്ന സൈമണ്‍ ബ്രിട്ടോ റോഡ്രിഗസിന് കുത്തേറ്റത്. ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും നട്ടെല്ലിനേറ്റ ഗുരുതര പരുക്ക് ബ്രിട്ടോയുടെ ജീവിതത്തെ ചക്രക്കസേരയില്‍ തളച്ചു.
എല്ലാം അവസാനിച്ചെന്ന് എല്ലാവരും കരുതിയിടത്തു നിന്ന് ബ്രിട്ടോ തുടങ്ങി. ചക്രക്കേസരയിലമര്‍ന്ന് അക്ഷരങ്ങളുമായി ചങ്ങാത്തം കൂടി.എഴുത്തും,വായനയും പ്രഭാഷണങ്ങളുമെല്ലാമായി സജീവമായ പൊതുജീവിതം തുടര്‍ന്നു. ജീവിതം പോരാട്ടമാക്കിയ കമ്മ്യൂണിസ്റ്റ് സംസ്ഥാനത്തുടനീളമുളള പാര്‍ട്ടി വേദികളിലും സാംസ്കാരിക സദസുകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും പ്രചോദനമായി.
യാത്രകളെ ഏറെ സ്നേഹിച്ച ബ്രിട്ടോ ഒറ്റയ്ക്ക് ഭാരതപര്യടനം നടത്തി ചുറ്റുമുളളവരെ വിസ്മയിപ്പിച്ചു. അചഞ്ചലമായ പാര്‍ട്ടിക്കൂറിനുളള അംഗീകാരമായി 2006ല്‍ സംസ്ഥാന നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ അംഗത്വം ബ്രിട്ടോയെ തേടിയെത്തി. പാര്‍ട്ടിയിലെ സമശീര്‍ഷര്‍ മുതല്‍ മഹാരാജാസ് കോളജിലെ പുതുതലമുറക്കാര്‍ വരെ വിപുലമായ സൗഹൃദപ്പട്ടികയുടെ ഉടമ കൂടിയായിരുന്നു ബ്രിട്ടോ.
അഭിമന്യുവെന്ന എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ മരണത്തോടെ ആ സൗഹൃദങ്ങളിലൊന്ന് നഷ്ടപ്പെട്ടെന്നറിഞ്ഞ് എറണാകുളം ജനറലാശുപത്രി പരിസരത്ത് വിതുമ്പലോടെയെത്തിയ ബ്രിട്ടോയെ അധികമാരും മറന്നിരിക്കാന്‍ ഇടയില്ല. പോരാട്ടമവസാനിപ്പിച്ച് ബ്രിട്ടോ മടങ്ങുമ്പോള്‍ ഒറ്റയ്ക്കാവുന്നത് ജീവിത യാത്രയില്‍ കൂട്ടായി വന്ന സീനയും ഇരുവരുടെയും ജീവിതത്തില്‍ പ്രകാശം പരത്തിയ മകള്‍ നിലാവുമാണ്.