കോഴിക്കോട് താമരശേരി ചുരത്തിലെ മാലിന്യനീക്കത്തിനായി കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ പങ്കാളികളാക്കാന്‍ വനംവകുപ്പ് തീരുമാനം. കുട്ടികളുടെയും അധ്യാപകരുടെയും താല്‍പര്യം തേടി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും കത്ത് നല്‍കും. പ്രധാന വളവുകളില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിന്റെ സാധ്യതയും പരിശോധിയ്ക്കും.

 

നൂറ് ചാക്കിലധികം മാലിന്യമാണ് ഒരുദിവസത്തെ ശ്രമത്തിനൊടുവില്‍ വനംവകുപ്പും എന്‍.എസ്.എസ് വൊളണ്ടിയര്‍മാരും ശേഖരിച്ചത്. ഇതിന്റെ അഞ്ചിരട്ടിയിലധികം മാലിന്യം ചുരത്തിനോട് ചേര്‍ന്നുള്ള വനത്തിലുണ്ടെന്നാണ് നിഗമനം. പരമാവധി ശേഖരിക്കുന്നതിനാണ് കൂടുതലാളുകളുടെ പങ്കാളിത്തത്തോടെയുള്ള പദ്ധതി. കുട്ടികള്‍ പൂര്‍ണ പങ്കാളിത്തം അറിയിച്ചുകഴിഞ്ഞു.

 

ലഹരി ഉപയോഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞ സിറിഞ്ചും മദ്യക്കുപ്പിയുള്‍പ്പെടെയുള്ള മാലിന്യക്കൂമ്പാരവുമാണ് കുട്ടികള്‍ ശേഖരിച്ചത്. സ്ഥിതി തുടര്‍ന്നാല്‍ ചുരം വീണ്ടും മാലിന്യത്തൊട്ടിയാകും. 

 

സഞ്ചാരികളുടെ ശ്രദ്ധയെത്തുന്നതിനായി കൂടുതല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കൂടുതല്‍ നിരീക്ഷണ ക്യാമറ വയ്ക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും. വനംവകുപ്പിന്റെ രഹസ്യമായ പരിശോധനയും ഇടവേളയിലുണ്ടാകും. പൊലീസും റവന്യൂ വകുപ്പും സഹകരിച്ചാല്‍ പ്രത്യേക സംഘത്തെ മാലിന്യ നീക്കം നിയന്ത്രിക്കുന്നതിന് മാത്രം ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.