shalu-menon-solar

സോളാര്‍ തട്ടിപ്പ് കേസ് രണ്ടാം പ്രതിയായ നടി ശാലു മേനോന്റെ വീടും സ്ഥലവും കോടതി ജപ്തി ചെയ്യാ‍ൻ ഉത്തരവ്. തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയാണ് ഉത്തരവിട്ടത്.  കേസിൽ അന്തിമ വിധി വരുന്നതുവരെയാണ് ജപ്തി നടപടി. 

 

കേസിലെ സാക്ഷികളെ ഡിസംബർ പതിനേഴിന് ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നു. ബിജു രാധാകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. ശാലുവിന്റെ അമ്മ കമലാദേവിയാണ് മൂന്നാം പ്രതി. 

 

2013ൽ മാത്യു തോമസ്, അന്ന മാത്യു ദമ്പതികളിൽ നിന്ന് 30 ലക്ഷം രൂപയും പ്രവാസിയായ റാസിഖ് അലിയിൽ നിന്ന് ഒരുകോടിയും തട്ടിച്ചെന്ന കേസിലാണ് നടപടി. വൈദ്യുത ബില്‍ ലാഭിക്കാന്‍ വീടുകളില്‍ സോളാര്‍ പാനലും തമിഴ്നാട്ടില്‍ കാറ്റാടി മില്ലുകളും സ്ഥാപിച്ചു നല്‍കുമെന്ന് കാണിച്ച് പത്രപ്പരസ്യം നല്‍കിയായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. 

 

കേന്ദ്ര ഊർജ മന്ത്രാലയത്തിൽ ഉപദേഷ്ടാവെന്നാണ് ബിജു സ്വയം പരിചയെപ്പെടുത്തിയത്.  ബിജുവിന്റെ സാന്നിധ്യത്തില്‍ 20 ലക്ഷം രൂപ ശാലുവിന് കൈമാറിയതായി റാസിഖ് മൊഴി നല്‍കി. ഇങ്ങനെ തട്ടിയെടുത്ത തുകയുടെ ഭൂരിഭാഗവും ശാലു മേനോനാണ് ബിജു നല്‍കിയിരുന്നത്. 

 

ശാലു മേനോനുവേണ്ടി ബിജു രാധാകൃഷ്ണന്‍ 25 ലക്ഷം രൂപയുടെ സ്ഥലവും ആഡംബര വീടും നിര്‍മ്മിച്ച് നല്‍കിയെന്നും സ്ഥലമുടമയ്ക്ക് ചെക്ക് കൈമാറിയത് ഇയാള്‍ തന്നെയാണെന്നും പ്രത്യേകാന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.