sanal-postmortem-report-28-new

നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി തള്ളിയിട്ട് കൊന്ന സനലിന്റ ശരീരത്തിനുള്ളില്‍ മദ്യത്തിന്റേതിന് സമാനമായ ഗന്ധം ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആമാശയത്തില്‍ മദ്യം ചെന്നിട്ടില്ലാത്തതിനാല്‍ ആന്തരികാവയവങ്ങളുടെ  രാസ പരിശോധനയില്‍ മാത്രമേ മദ്യം തന്നെയാണോയെന്ന് സ്ഥിരീകരിക്കാനാകു. മദ്യപിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ പരുക്കേറ്റ് കിടന്ന സനലിനെ പൊലീസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. 

 

തലയ്ക്കേറ്റ ഗുരുതരമായ ക്ഷതങ്ങളാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. തലയ്ക്ക് പിന്നിലും ഇരുവശത്തും നെഞ്ചിലും വയറിലും മുറിവുകളുണ്ട്. തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തി. ശരീരത്തിനുളളില്‍ ആന്തരികാവയവങ്ങള്‍ക്ക് പുറത്തുള്ള ഭാഗത്ത് മദ്യത്തിന് സമാനമായ ഗന്ധമുണ്ടായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ അമാശയത്തില്‍ മദ്യത്തിന്റ അംശമില്ല. ഉള്ളില്‍ മദ്യം ചെന്നിരുന്നോയെന്നും ഉണ്ടെങ്കില്‍  എത്ര അളവിലുണ്ടായിരുന്നുവെന്നും രക്തത്തിന്റേയും ആന്തരാവയവങ്ങളുടെയും  രാസപരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. 

 

കഴിഞ്ഞ അഞ്ചിന് രാത്രിയായിരുന്നു നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുമായുള്ള തര്‍ക്കത്തിനിടെ സനല്‍ കൊല്ലപ്പെട്ടത്. വഴക്കിനിടെ ഡി.വൈ.എസ്.പി. പിടിച്ചുതള്ളിയ സനലിനെ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കിടന്ന സനലിന്റ വായില്‍ പൊലീസുകാര്‍ മദ്യപിച്ചിട്ടുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. പ്രതിയായ ഡി.വൈ.എസ്.പി  ബി.ഹരികുമാര്‍ പിന്നീട് ആത്മഹത്യ ചെയ്തു.