soumya-murder--pinarayi

പിണറായി കൂട്ടക്കൊലക്കേസിലെ ഏകപ്രതി സൗമ്യയെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജയിൽ അധികൃതർക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന് പ്രാഥമിക നിഗമനം. കൊലക്കേസ് പ്രതികളെ പുറംജോലികൾക്കു നിയോഗിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രത സൗമ്യയുടെ കാര്യത്തിലുണ്ടായില്ലെന്ന് ജയിൽ ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. സെല്ലിനു പുറത്തു തടവുകാരെ ജോലിക്കു വിടുമ്പോൾ ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകണമെന്നാണു ചട്ടം. എന്നാൽ ജോലിസ്ഥലത്തു നിന്നു സൗമ്യയെ കാണാതായ വിവരം ഉദ്യോഗസ്ഥർ അറിയുന്നതു മരക്കൊമ്പിൽ തൂങ്ങിയശേഷമാണ്. 

കണ്ണൂർ വനിതാ  ജയിലിൽ തടവുകാരേക്കാൾ കൂടുതൽ ജീവനക്കാരുണ്ട്. 20 തടവുകാർക്കു 23ജീവനക്കാരാണ് ജയിലുള്ളത്. എന്നിട്ടും സൗമ്യ തൂങ്ങിമരിച്ചത് ഗുരുതരപിഴവുകളിേലക്കാണ് വിരൽചൂണ്ടുന്നത്. എന്നാൽ സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്നതു നാലു പേർ മാത്രമായിരുന്നു. മൂന്നേക്കർ വിസ്തൃതിയിലുള്ള ജയിൽ വളപ്പിൽ സൗമ്യയുടെ അസാന്നിധ്യം ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല എന്നതും ശ്രദ്ധേയം. 

രാവിലെ ആറിനാണു ജോലിക്കായി തടവുകാരെ സെല്ലിൽ നിന്നു പുറത്തിറക്കിയത്. 7.30ന് പ്രാതൽ കഴിച്ച ശേഷം വീണ്ടും ജോലിക്കിറങ്ങി. 9.30നാണു സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. സഹതടവുകാരിയുടെ സാരിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ഇത്. റിമാൻഡ് തടവുകാർ ജയിലിനുള്ളിൽ സ്വന്തം വസ്ത്രങ്ങളാണ് ഉപയോഗിക്കുക. സഹതടവുകാരിയുടെ വസ്ത്രം എങ്ങനെയാണു സൗമ്യയുടെ കയ്യിൽ എത്തിയതെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.

ശിക്ഷിക്കപ്പെടുന്ന തടവുകാർക്കു മാത്രമാണു ജയിലിനുള്ളിൽ ജോലി നൽകുക. എന്നാൽ റിമാൻഡ് തടവുകാർ ആവശ്യപ്പെടുന്ന പക്ഷം അവർക്കും ജോലി നൽകാം. പ്രതിയുടെ മാനസികനില, ഉൾപ്പെട്ട കേസിന്റെ സ്ഥിതി എന്നിവ നോക്കിയാണ് ഇതു തീരുമാനിക്കേണ്ടത്. വനിതാ ജയിൽ സൂപ്രണ്ട് പ്രാഥമിക റിപ്പോർട്ട് ഉത്തരമേഖലാ ജയിൽ ഡിഐജി എസ്.സന്തോഷിനു നൽകി. റീജനൽ വെൽഫെയർ ഓഫിസർ കെ.വി.മുകേഷിനോടും ഡിഐജി റിപ്പോർട്ട് ആവശ്യപ്പെട്ടു. വിശദ അന്വേഷണത്തിന് ഡിഐജി അടുത്തദിവസം ജയിലിലെത്തും. ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണു സൂചന.

 ജയിലിൽ നിന്നും സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയാറായിട്ടില്ല. ഇന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്മോർട്ടം ചെയ്യുന്ന മൃതദേഹം പൊലീസിന്റെ നേതൃത്വത്തിൽ തന്നെ സംസ്കരിക്കും. സ്വന്തം മാതാപിതാക്കളെയും മകളെയും അടക്കം മൂന്നുപേരെയാണ് സൗമ്യ വിഷം നൽകി കൊന്നത്.  മൂന്നുകേസിലും പൊലീസ് കുറ്റപത്രം നല്‍കിയ കേസില്‍  ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് ഇന്നലെ സൗമ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. 

മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസിൽ നിരപരാധിയാണെന്നാണ് സൗമ്യ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. ‘തന്റെ മരണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരല്ല. കുടുംബം ഒറ്റപ്പെടുത്തുന്നു. ഞാൻ കുറ്റക്കാരിയല്ല. ആരെയും കൊന്നിട്ടില്ല’. ഇങ്ങനെയാണ് സൗമ്യ ആത്മഹത്യക്കുറിപ്പില്‍ എഴുതി വച്ചത്. ജയിലിലിൽ നടത്തിയ പരിശോധനയിലാണ്  പൊലീസ് സൗമ്യയുടെ ഡയറി കണ്ടെടുത്തത്. മകളെ അഭിസംബോധന ചെയ്ത് ഏഴുതിയ ഡയറിയിലും നിരപരാധിയാണെന്നാണ് സൗമ്യ അവകാശപ്പെടുന്നത്.