ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ ഒന്നും രണ്ടും പ്രതികളായ പൊലീസുകാർക്ക് വധശിക്ഷ. ഒന്നാം പ്രതി കെ. ജിതകുമാർ, രണ്ടാം പ്രതി എസ്.വി. ശ്രീകുമാർ എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുകയും ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തൂക്കുകയർ ലഭിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യം. രാജന്‍ കേസില്‍ മുതല്‍ പ്രവീണ്‍ വധക്കേസില്‍ വരെ പൊലീസുകാര്‍ കുറ്റവാളികളായിട്ടുണ്ടെങ്കിലും പരമാവധി ജീവപര്യന്തമാണ് ശിക്ഷ ലഭിച്ചിട്ടുള്ളത്.
2005ല്‍ ഉദയകുമാര്‍ കൊല്ലപ്പെട്ട അതേവര്‍ഷമാണ് ബസ് ജീവനക്കാരനായ പ്രവീണിനെ ഡിവൈഎസ്പി ആര്‍. ഷാജിയുടെ നേതൃത്വത്തില്‍ മൂന്നംഗസംഘം വെട്ടിക്കൊന്ന് കഷണങ്ങളാക്കി ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചത്. ഡിവൈഎസ്പി: ഷാജിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയില്‍ വരെ ആവശ്യപ്പെട്ടെങ്കിലും വിചാരണക്കോടതി വിധിച്ച ജീവപര്യന്തം അംഗീകരിക്കുകയായിരുന്നു.
കേരളത്തെ ഞെട്ടിച്ച ആദ്യ ഉരുട്ടിക്കൊലയായ രാജന്‍ കേസില്‍ പ്രതികളായ ജയറാം പടിക്കല്‍, മുരളീകൃഷ്ണദാസ്, കുഞ്ഞിരാമന്‍ നമ്പ്യാര്‍, എന്നിവരെ വിചാരണക്കോടതി കഠിനതടവിന് ശിക്ഷിച്ചെങ്കിലും സുപ്രീംകോടതിവരെ നീണ്ട നിയമപ്പോരാട്ടത്തിനുശേഷം അവര്‍ മോചിതരായി. പാനൂരില്‍ എസ്ഐ സോമന്‍ കൊല്ലപ്പെട്ട കേസില്‍ സഹപ്രവര്‍ത്തകരായ പൊലീസുകാരായിരുന്നു പ്രതികള്‍. ഇവര്‍ക്കെതിെര തെളിവില്ലെന്ന് കണ്ട് വെറുതെവിട്ടു.
നക്സലൈറ്റ് വര്‍ഗീസ് വധക്കേസില്‍ ഐജി: ആര്‍.ലക്ഷ്മണ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതാണ് കേരള പൊലീസില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ നേരിടേണ്ടി വന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷ. മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈസ്പി സന്തോഷ് നായരും അബ്ദുല്‍ റഷീദും വിചാരണ നേരിടുകയാണ്. ഇതേ കേസിലെ പ്രതി ഹാപ്പി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ സന്തോഷ് നായരുള്‍പ്പെടെ ഏഴു പ്രതികളെയും കോടതി വിട്ടയച്ചിരുന്നു.
ഉദയകുമാറെന്ന യുവാവിനെ ഉരുട്ടികൊന്ന രണ്ടു പൊലീസുകാര്‍ക്ക് വധശിക്ഷ ലഭിച്ചത് ഉത്തരവാദിത്തം മറന്നു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീതു കൂടിയായി. 2005 സെപ്റ്റംബര്‍ 27 നാണ് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍നിന്ന് ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്യുന്നത്. മര്‍ദ്ദനത്തെത്തുടര്‍ന്ന് ഉദയകുമാര്‍ മരിച്ചു.
ഉദയകുമാറിന്റെ അമ്മയാണ് കൊലപാതകികളെ ശിക്ഷിക്കാനായി നിയമപോരാട്ടം നടത്തിയത്. ഒരാളെ പൊലീസ് അറസ്റ്റു ചെയ്താല്‍ അടുത്ത ബന്ധുക്കളെ വിവരമറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. നിയമസഹായം തേടാന്‍ അനുവാദം നല്‍കണം. എന്തിനാണ് അറസ്റ്റു ചെയ്തതെന്ന കാര്യം പിടികൂടിയ ആളെ അറിയിക്കണം. അറസ്റ്റു രേഖപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. സ്റ്റേഷനിലെ ജിഡി റജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഉദയകുമാറിന്റെ കാര്യത്തില്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല.
ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന ഉദയകുമാറിനെയും സുഹൃത്തിനെയും രാത്രി പത്തരയോടെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്ന നാലായിരം രൂപയാണ് പൊലീസില്‍ സംശയമുണ്ടാക്കിയത്. സ്റ്റേഷനിലെത്തിച്ച ഉദയകുമാറിനെ ക്രൂരമായി മര്‍ദിച്ചു. ബോണസ് കിട്ടിയ പണമാണെന്നു പറഞ്ഞെങ്കിലും പൊലീസ് വിശ്വസിച്ചില്ല. പിന്നീട് മാപ്പു സാക്ഷികളായ വനിതാ പൊലീസുകാരടക്കം ഉദയകുമാറിനെ മര്‍ദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി മൊഴികള്‍ പുറത്തുവന്നു. ഉദയകുമാറിനെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട വനിതാ പൊലീസുകാരെ മേലുദ്യോഗസ്ഥര്‍ ശാസിച്ചെന്നും മൊഴികളുണ്ട്. ഉദയകുമാറുമായി ബന്ധപ്പെട്ട ആരെയും പൊലീസ് വിവരമറിയിച്ചില്ല.
രാത്രിയോടെ ഉദയകുമാറിന്റെ നില വഷളായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സുഖമില്ലാത്തതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണതാണെന്നാണ് പൊലീസ് പറഞ്ഞത്. പിന്നീട് മരിച്ച ഉദയകുമാറിന്റെ മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നപ്പോഴാണ് ഉദ്യോഗസ്ഥര്‍ കുടുങ്ങുന്നത്. ആര്‍ഡിഒയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും നിര്‍ണായകമായി. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പൊലീസുകാര്‍ ആര്‍ഡിഒയോട് പറഞ്ഞത്. കസ്റ്റഡിമരണം സംശയിക്കുന്നതായി ആര്‍ഡിഒ റിപ്പോര്‍ട്ടില്‍ എഴുതിയതോടെയാണ് സംഭവം ഒതുക്കാനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്. കുറ്റാരോപിതരായ പൊലീസുകാരെ ആദ്യമായി വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയപ്പോൾ ‘ഡമ്മി’ പൊലീസുകാരെ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച ചില പൊലീസുകാരുടെ നീക്കവും ഏറെ വിമർശനത്തിന് വിധേയമായി.
വിചരണവേളയിലും പലതവണ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നു. കേസിലെ ഒന്നാം സാക്ഷിയും ഉദയകുമാറിന്റെ സുഹൃത്തുമായ സുരേഷ് വിചാരണവേളയില്‍ കൂറുമായി പ്രതിഭാഗം ചേര്‍ന്നു. ഒന്നാംപ്രതിയായ ജിതകുമാറിന് എഎസ്ഐയായി സ്ഥാനക്കയറ്റം ലഭിച്ചു. രണ്ടാംപ്രതി ശ്രീകുമാര്‍ നാര്‍ക്കോട്ടിക് സെല്‍ സിവില്‍ പൊലീസ് ഓഫിസര്‍, അജിത് കുമാര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി (അന്നത്തെ എസ്ഐ). ടി.കെ ഹരിദാസും(അന്നത്തെ അസി.കമ്മിഷണര്‍), ഇ.കെ. സാബുവും(അന്നത്തെ സിഐ) എസ്പിമാരായി വിരമിച്ചു. രണ്ട് എസ്പിമാര്‍ക്കും ഐപിഎസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തെങ്കിലും കേന്ദ്രം തള്ളുകയായിരുന്നു.