police-chock

TOPICS COVERED

പൊലീസ് ഉദ്യോഗസ്ഥന്‍റെ കഴുത്തിൽ ലോക്കിട്ട് പിടിച്ച യുവാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം.

അനധികൃത ഡയറി ഫാമുകൾ ഒഴിപ്പിക്കുന്നതിന്‍റെ  ഭാഗമായി പാരാ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബുധേശ്വർ ചേരി പ്രദേശത്ത് പൊലീസും നഗരസഭാ ഉദ്യോഗസ്ഥരും എത്തിയിരുന്നു. റോഡിൽ ഗതാഗത തടസ്സമുണ്ടാക്കി നിന്ന എരുമകളെ മാറ്റാൻ പൊലീസ് ഉടമകളോട് ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. പിന്നാലെ ഇത് സംഘർഷത്തിലേക്ക് നീങ്ങി.

സംഘർഷത്തിനിടെ പൊലീസ് സംഘത്തോടൊപ്പമുണ്ടായിരുന്ന ഔട്ട്പോസ്റ്റ് ഇൻചാർജ് വിനയ് പട്ടേലിനുനേരെ ഒരു യുവാവ് തിരിഞ്ഞു. യുവാവ് പട്ടേലിന്‍റെ കഴുത്തിൽ ലോക്കിട്ട് പിടിച്ച് നിലത്തിരുത്തുകയായിരുന്നു. ഇതിനിടെ ചുറ്റുമുണ്ടായിരുന്ന ചിലർ എരുമകളെ കെട്ടാൻ ഉപയോഗിക്കുന്ന ചങ്ങല ഉപയോഗിച്ച് ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്തു.

ശാരീരികമായി ശക്തനായെന്ന് തോന്നിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ പ്രായത്തിൽ ചെറുപ്പമെന്ന് തോന്നിക്കുന്ന യുവാവ് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെയും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയെയും (PAC) വിന്യസിച്ചു. അനധികൃത ഡയറി ഫാമുകളിൽനിന്ന് ഏകദേശം 200 എരുമകളെ പിടിച്ചെടുത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

സംഭവത്തിൽ നിരവധി പേർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ള പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

Police officer choked video from Uttar Pradesh is going viral, showing a youth physically overpowering an officer during a dispute over illegal dairy farms. The incident highlights public clashes with authorities during enforcement operations.