ട്രെയിന്‍ യാത്രയ്ക്കിടെ സഹയാത്രക്കാരിയുടെ ചിത്രമെടുത്ത് എഐ ഉപയോഗിച്ച് നഗ്ന ഫോട്ടോയാക്കി മാറ്റിയ സംഭവത്തില്‍ യാത്രക്കാരന്‍ പിടിയില്‍. പൂനെയില്‍ നിന്നും കോലാപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ മിറാജ് സ്പെഷ്യല്‍ ട്രെയിനിലാണ് സംഭവം നടക്കുന്നത്. ജനറല്‍ കോച്ചിലെ യാത്രക്കാരിയായ യുവതിയുടെ ചിത്രമാണ് അടുത്തിരുന്നയാള്‍ അനുമതിയില്ലാതെ പകര്‍ത്തിയത്. അപ്പര്‍ ബെര്‍ത്തിലിരിക്കുന്നയാളാണ് ഇക്കാര്യം കണ്ടതും വിഡിയോയെടുത്ത് പ്രചരിപ്പിച്ചതും.
ബുര്‍ഖ ധരിച്ച മുസ്‍ലിം സ്ത്രീയുടെ ചിത്രമെടുത്ത് ചാറ്റ് ജിപിടിയിലിട്ട് വസ്ത്രം ഒഴിവാക്കാനുള്ള പ്രോംപ്റ്റ് നല്‍കി വ്യാജ അശ്ലീല ചിത്രങ്ങൾ നിർമിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. സിംഗിള്‍ വിന്‍ഡോ സീറ്റിലിരുന്ന യാത്രക്കാരന്‍ നേരെ മുന്നിലിരിക്കുന്ന യുവതിയുടെ ചിത്രമാണ് പകര്‍ത്തിയത്. ഇക്കാര്യങ്ങള്‍ ഷൂട്ട് ചെയ്ത് ട്രെയിനിലെ യാത്രക്കാരനായ മറ്റൊരു യുവാവാണ് റെയില്‍വെ പൊലീസില്‍ പരാതി നല്‍കിയത്.
ഫോണില്‍ വിഡിയോ കണ്ടിരിക്കെ പൊലീസെത്തി ഇയാളുടെ ഫോണ്‍ പരിശോധിക്കുകയായിരുന്നു. ചാറ്റ് ജിപിടി പരിശോധിച്ചപ്പോള്‍ സ്ത്രീകളുടെ മോശം ചിത്രം നിര്‍മിച്ച ചാറ്റ് കണ്ടെത്തി. നിരവധി ഫോട്ടോകള്‍ ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ചതായി പരിശോധനയില്‍ കണ്ടെത്തി.