മുംബൈയില്‍ ജനജീവിതം ദുസ്സഹമാക്കി അതിതീവ്രമഴ തുടരുന്നു. സർക്കാർ ഓഫിസുകൾ അടച്ചു. സ്വകാര്യ കമ്പനികളോട് വര്‍ക് ഫ്രം ഹോം ആക്കാൻ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.ജമ്മു കിഷ്ത്വാഡില്‍ വന്‍ മണ്ണിടിച്ചില്‍ നിരവധി വാഹനങ്ങള്‍ മണ്ണിനടിയിലായി.
മഴയ്ക്ക് നേരിയ ശമനം പ്രതീക്ഷിച്ച മുംബൈ നിവാസികളെ ഇന്ന് കാത്തിരുന്നത് പെരുമഴ. താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറി. നഗര ഗതാഗതം താറുമാറായി. ലോക്കൽ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു. കാറ്റും മഴയും റോഡ്, റെയില്‍, വ്യോമ, ഫെറി സര്‍വീസുകളെ ബാധിച്ചു.
അത്യാവശ്യമില്ലെങ്കിൽ വീടുകളിൽ തന്നെ തുടരാൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു. പുണെ – മുംബൈ എക്‌സ്‌പ്രസ് വേ, ഓള്‍ഡ് പുണെ – മുംബൈ ഹൈവേ, മുംബൈ - ഗോവ ഹൈവേയിലും വെള്ളം കയറിയും മണ്ണിടിഞ്ഞും ഗതാഗത തടസ്സം നേരിട്ടു.
നിയമസഭ മുതല്‍ മുംബൈയിലെ സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും അടച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ പരമാവധി ജീവനക്കാരോട് വര്‍ക് ഫ്രം ഹോം എടുക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. പുണെയില്‍ വീട് തകര്‍ന്ന് ആളുകള്‍ കുടുങ്ങി. ഇതിനിടെ, ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വൻ മണ്ണിടിച്ചിലുണ്ടായി. നിരവധി വാഹനങ്ങൾ മണ്ണിനടിയിലായി.
ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴയെ തുടര്‍ന്ന് നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായി.