Image: @ndtv
ഐവിഎഫ് ചികിത്സയിലൂടെ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് ദമ്പതികളുമായി സാമ്യമില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കുട്ടികള്‍ ദമ്പതികളുടേതല്ലെന്നാണ് പരിശോധനയിലൂടെ കണ്ടെത്തിയത്. ഗുരുഗ്രാമിലെ രാഹുല്‍ റാത്തോര്‍–മീനു റാത്തോര്‍ ദമ്പതികള്‍ക്കാണ് ഈ അനുഭവമുണ്ടായത്.
ഐവിഎഫ് ചികിത്സയിൽ പിഴവ് സംഭവിച്ചതായും മറ്റൊരു ദമ്പതികളുടെ ഭ്രൂണമാണ് മീനു റാത്തോറിന്റെ ഗർഭപാത്രത്തിൽ വച്ചുപിടിപ്പിച്ചതെന്നും ദമ്പതികൾ ആരോപിക്കുന്നു. ഡൽഹി ഗ്രേറ്റർ കൈലാഷിലെ ഫെർട്ടിലിറ്റി ക്ലിനിക്കിലാണ് റാത്തോര്‍ ദമ്പതികള്‍ ചികിത്സ നടത്തിയത്. ഡോ. ശിവാനി സച്ച്‌ദേവിന്റെ നേതൃത്വത്തില്‍ നടത്തിയ ചികിത്സയിലാണ് ഗുരുതരമായ പിഴവ് സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മേയ് 14-നാണ് ഭ്രൂണം മീനുവിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചത്. 2026 ജനുവരി 5ന് ഇരട്ട പെൺകുട്ടികൾക്ക് മീനു ജന്മം നൽകി. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് തങ്ങളുമായി യാതൊരു സാമ്യവും തോന്നാതിരുന്നതോടെയാണ് ദമ്പതികള്‍ക്ക് സംശയം വന്നത്. തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
തീര്‍ത്തും ഗുരുതരമായ വിഷയമാണെന്നും അന്വേഷണം നടത്താനും ഡൽഹി കോടതി നിർദേശം നൽകി. അതേസമയം തന്നെ ചികിത്സ നടത്തിയ ആശുപത്രിയിലെ ഐവിഎഫ് രേഖകൾ, ലബോറട്ടറി വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ദമ്പതികള്‍ ആവശ്യപ്പെട്ടു.
ഇതുമാത്രമല്ല തങ്ങളുടെ യഥാര്‍ത്ഥ കുഞ്ഞുങ്ങളെ കണ്ടെത്തി തരണമെന്നും താന്‍ പ്രസവിച്ച കുഞ്ഞുങ്ങളെ അവരുടെ യഥാര്‍ത്ഥ മാതാപിതാക്കളെ ഏല്‍പിക്കണമെന്നും മീനു റാത്തോര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ഇരട്ടക്കുട്ടികളെ സംരക്ഷിക്കുന്നുണ്ടെങ്കിലും പ്രസവിച്ചത് സ്വന്തം കുഞ്ഞുങ്ങളല്ലെന്നുള്ളത് വലിയ ആഘാതമാണ് മീനുവിനും ഭര്‍ത്താവിനും ഉണ്ടാക്കിയിരിക്കുന്നത്.