വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾ കിട്ടാതായതോടെ ഹോട്ടൽ, കാറ്ററിംഗ് മേഖലയിൽ പ്രതിസന്ധി രൂക്ഷം.പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായത്. സിലിണ്ടറുകളുടെ വിതരണത്തിൽ 30% വരെ കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.
തെക്കൻ ദില്ലിയിലെ പല റസ്റ്റോറന്‍റുകളും പാചക വാതക ക്ഷാമത്തെ തുടർന്ന് ഇതിനകം അടച്ചെന്നാണ് റിപ്പോര്‍ട്ടുകൾ. ഒരു ഗ്യാസ് സിലിണ്ടറിന് 5,000 രൂപയോളമാണ് ആവശ്യപ്പെടുന്നതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പാചക വാതക ക്ഷാമം കാരണം കട അടച്ചിടേണ്ടി വന്നതായി തെക്കൻ ദില്ലിയിലെ ഒരു റെസ്റ്റോറന്‍റ് ഉടമ പറഞ്ഞു.
എൽപിജി ക്ഷാമം കാരണം തന്‍റെ ഉത്തരേന്ത്യൻ റെസ്റ്റോറന്‍റ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണെന്ന് തഡ്ക റാണിയുടെ ഉടമ ഗഗൻദീപ് സിംഗ് സപ്രയാണ് അറിയിച്ചത്. അതേസമയം കരിഞ്ചന്ത വ്യാപാരികൾ ഒരു എൽപിജി സിലിണ്ടറിന് 5,000 രൂപയാണ് ആവശ്യപ്പെടുന്നതെന്നും സപ്ര ആരോപിച്ചു.