പൈല്‍സ് സര്‍ജറി കഴിഞ്ഞ് വിശ്രമത്തിനായി മേലുദ്യോഗസ്ഥനോട് ലീവ് ചോദിച്ചു. ഉടനെ എടുത്തടിച്ച മറുപടി, പറ്റില്ല. തെളിവ് ഉണ്ടോയെന്നൊരു ചോദ്യവും. പിന്നെ ഒന്നും നോക്കിയില്ല, പാന്‍റ് തന്നെ ഊരി തെളിവ് കാണിച്ചു. ലഖ്‌നൗവിലാണ് സംഭവം. റയില്‍വേയിലെ ലോക്കോ പൈലറ്റിനാണ് പൈല്‍സ് സര്‍ജറിയെ തുടര്‍ന്ന് മേലുദ്യോഗസ്ഥന്‍ ലീവ് നിഷേധിച്ചത്.
ഈ സമയം സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ലോക്കോ പൈലറ്റ് രാജേഷ് മീനയാണ് മെഡിക്കൽ ലീവിന് അപേക്ഷിച്ചത്. അടുത്തിടെ അദ്ദേഹത്തിന് പൈൽസിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ലഖ്‌നൗവിൽ വച്ച് നടത്തിയ ശസ്ത്രക്രിയയ്ക്കായി ഫെബ്രുവരി 22 മുതൽ ഫെബ്രുവരി 28 വരെ മീനയ്ക്ക് അവധി അനുവദിച്ചിരുന്നെന്നും യൂണിയൻ പ്രതിനിധികൾ പറയുന്നു. എന്നാൽ, രാജേഷ് മീനയെ പരിശോധിച്ച റെയിൽവേ ഹെൽത്ത് യൂണിറ്റിലെ ഡോക്ടർമാർ മുറിവുകൾ ഉണങ്ങാത്തതിനാൽ കൂടുതൽ സമയം ആവശ്യമാണെന്നും ഇതിനായി മെഡിക്കൽ ലീവ് നീട്ടുന്നതിന് ആവശ്യമായ 'സിക്ക് മെമ്മോ' മേലുദ്യോഗസ്ഥരിൽ നിന്ന് വാങ്ങാനും നിർദ്ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാജേഷ് മെഡിക്കൽ ലീവ് നീട്ടാനുള്ള അനുമതിക്കായി തന്‍റെ മേലുദ്യോഗസ്ഥന്‍റെ മുന്നിലെത്തിയത്.
സംഭവത്തിന് പിന്നാലെ റെയിൽവേ ജീവനക്കാരുടെ യൂണിയന്‍ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തെ ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ അപലപിച്ചു. യൂണിയൻ ഇടപെടലിനെ തുടർന്ന് ജീവനക്കാരന് പിന്നീട് അവധി അനുവദിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.