ഹമാസിനെ നിരായുധീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിന്റെ നിര്‍ദേശത്തിനെതിരെ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയ. വി.ടി. ബല്‍റാം പറയുന്ന പോലെ ലളിതമായി പരിഹരിക്കാന്‍ പറ്റുന്ന പ്രശ്‌നമല്ല ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷമെന്നും നിരുപാധികമായി പലസ്തീൻ ജനതയോടൊപ്പം നിൽക്കലാണ് ഇന്നിന്റെ ശരി, ഇസ്രായേലിന്റെ അധിനിവേശമാണ് സംഘര്‍ഷത്തിന് കാരണമെന്നും ഫാത്തിമ തഹ്‌ലിയ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
കുറിപ്പ്
വി.ടി. ബൽറാം പറയുന്ന പോലെ ലളിതമായി പരിഹരിക്കാൻ പറ്റുന്ന പ്രശ്നമല്ല ഇസ്രായേൽ പലസ്തീൻ സംഘർഷം. രാജ്യാതിർത്തികൾ ബഹുമാനിക്കുന്ന ശീലം ഇസ്രായേലിന് ഉണ്ടായിരുന്നെങ്കിൽ, ഇങ്ങനെയൊരു പ്രതിസന്ധി തന്നെ ഉണ്ടാകുമായിരുന്നില്ല. ഇസ്രായേലിൻറെ അധിനിവേശമാണ് ഈ സംഘർഷത്തിന് കാരണം. അതവസാനിപ്പിക്കാതെ ആ മേഖലയിൽ സമാധാനം ഉണ്ടാകില്ല. ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇസ്രായേൽ അധിനിവേശം ചെറുത്ത് തോൽപ്പിക്കുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവും അവരുടെ മുന്നിലില്ല. അക്രമവും പ്രതിരോധവും രണ്ടും രണ്ടാണ്. അക്രമികളേയും അവരെ പ്രതിരോധിക്കുന്നവരേയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി ചിത്രീകരിക്കുന്നത് നീതിയല്ല. നിഷ്പക്ഷത എല്ലായ്പ്പോഴും ശരിയായ പക്ഷമാവില്ല. നിരുപാധികമായി പലസ്തീൻ ജനതയോടൊപ്പം നിൽക്കലാണ് ഇന്നിന്റെ ശരി. പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം.