viralwedding

സമൂഹ വിവാഹ ചടങ്ങിൽ കോണ്ടം പാക്കറ്റുകളും ഗർഭനിരോധന ഗുളികകളും വിതരണം ചെയ്ത് അധികൃതർ. മധ്യപ്രദേശിലെ ഝബുവ ജില്ലയിലാണ് സംഭവം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കായുള്ള പദ്ധതിക്ക് കീഴിലാണ് 296 ദമ്പതികൾ വിവാഹിതരായത്. വധുക്കൾക്ക് നൽകിയ മേക്കപ്പ് ബോക്സിനുള്ളിൽ നിന്നാണ് ഇത്തരത്തിൽ കോണ്ടം പാക്കറ്റുകളും ഗർഭനിരോധന ഗുളികകളും ലഭിച്ചത്.  കോണ്ടം പാക്കറ്റുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വിവാദമായി. സംഭവവുമായി ബന്ധപ്പെട്ട് നിരവധിയാളുകൾ വിമർശനവുമായി രം​ഗത്തെത്തി. 

 

വിമർശനങ്ങൾ വന്നതിന് പിന്നാലെ വിശദീകരണവുമായി അധികൃതർ തന്നെ രം​ഗത്തെത്തി. നവദമ്പതികൾക്ക് ഗർഭനിരോധന ഗുളികകളും കോണ്ടവും നല്കിയതിൽ തങ്ങളുടെ ഭാ​ഗത്ത് ഒരു തെറ്റുമില്ലെന്നും കുടുംബാസൂത്രണ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നൽകിയതാകാമെന്നും മുതിർന്ന ജില്ലാ ഉദ്യോഗസ്ഥൻ ഭുർസിംഗ് റാവത്ത് പറഞ്ഞു. 

 

റാവത്തിന്റെ വാക്കുകളിങ്ങനെ;

 

ഗർഭനിരോധന ഉറകളും ഗർഭനിരോധന ഗുളികകളും വിതരണം ചെയ്യുന്നതിന് ഞങ്ങൾ ഉത്തരവാദികളല്ല. കുടുംബാസൂത്രണ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ആരോഗ്യവകുപ്പ് സാധനങ്ങൾ നൽകിയത്. മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജനയ്ക്ക് കീഴിൽ, ഞങ്ങൾ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ₹ 49,000 ട്രാൻസ്ഫർ ചെയ്യുന്നു. ഭക്ഷണവും വെള്ളവും ഒരു ടെന്റും നൽകുന്നതിന് ഞങ്ങൾ ബാധ്യസ്ഥരാണ്, അതിന് വേണ്ടി ₹ 6,000 വും നൽകുന്നു. എന്നാൽ വിതരണം ചെയ്ത പാക്കറ്റുകളിൽ എന്താണെന്ന് എനിക്കറിയില്ല.

 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നൽകുന്നതിനായി 2006 ഏപ്രിലിലാണ് മധ്യപ്രദേശ് സർക്കാർ മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജന ആരംഭിക്കുന്നത്. പദ്ധതി പ്രകാരം വധുവിന്റെ കുടുംബത്തിന് സർക്കാർ 55,000 രൂപയും നൽകും.

 

 

 

Condoms, Birth Control Pills In Madhya Pradesh's New "Wedding Kit