മീശ ഇഷ്ടപ്പെടുന്ന പെൺകുട്ടികളെ വലയിലാക്കിയാണ് കിളിമാനൂർ വെള്ളല്ലൂർ കീഴ്പേരൂർ ക്ഷേത്രത്തിനു സമീപം കീട്ടുവാര്യത്ത് വീട്ടിൽ വിനീത് എന്ന ഇരുപത്തിയാറുകാരൻ ‘മീശ വിനീത്’ ആയത്. മീശയെ താലോലിച്ചു കൊണ്ടാണ് വിനീത് പല വിഡിയോകളും ചെയ്തിട്ടുള്ളത്. ‘മീശ ഫാൻ ഗേൾ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലുടെയും വിനീത് വിഡിയോകൾ പ്രചരിപ്പിച്ചു. പൊലീസിലായിരുന്നുവെന്നും താൽപര്യം ഇല്ലാത്തതിനാൽ രാജിവച്ച് സ്വകാര്യ ചാനലിൽ ജോലി എന്നുമുള്ള വ്യാജ വിവരങ്ങളാണ് പങ്കുവച്ചിരുന്നത്. 

 

ആഡംബര ജീവിതത്തിനായി മോഷണവും പിടിച്ചുപറിയും ഭവന ഭേദനവുമായിരുന്നു വഴി. വിവാഹിതരായ സ്ത്രീകളുമായാണ് കൂടുതലും ബന്ധം സ്ഥാപിച്ചിരുന്നത്. ഇവരുടെ ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയും പണം സമ്പാദിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ വൈറലാകാനുള്ള വിദ്യകൾ പഠിപ്പിക്കാമെന്നു പറഞ്ഞാണ് ഇയാൾ സമീപിക്കുന്നത്. പരിചയം പിന്നീട് ചൂഷണം ചെയ്യും. കാർ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടു പോകുകയും തിരുവനന്തപുരത്തെ ഒരു ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു.

 

വിദ്യാർഥിനി തമ്പാനൂർ സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ആദ്യമായി കേസെടുത്തതും കോടതി റിമാൻഡ് ചെയ്തതും. 2022 ഓഗസ്റ്റിലായിരുന്നു സംഭവം. അടുത്തിടെയാണ് ജയിലിൽ നിന്നു പുറത്തിറങ്ങിയത്. കാറും സ്കൂട്ടറും ഉൾപ്പെടെ മോഷണത്തിന് കന്റോൺമെന്റ്, കല്ലമ്പലം, നഗരൂർ, മംഗലപുരം സ്റ്റേഷനുകളിലും അടിപിടി നടത്തിയതിന് കിളിമാനൂരിലും ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളുണ്ട്.

 

കണിയാപുരത്തെ പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസിൽ തൃശൂരില്‍നിന്ന് മീശ വിനീതിനെയും സുഹൃത്ത് ജിത്തുവിനെയും മംഗലപുരം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇതോടെ മീശ വീനിത് വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മോഷ്ടിച്ച സ്കൂട്ടറിലെത്തിയാണ് ഇരുവരും കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം സ്കൂട്ടര്‍ ഉപേക്ഷിച്ച ഇവർ പല ലോഡ്ജുകളിലായി താമസിച്ചുവരിയായിരുന്നു.

 

മാര്‍ച്ച് 23നാണ് കണിയാപുരത്തുനിന്നു വിനീതും ജിത്തുവും ചേർന്നു പണം കവര്‍ന്നത്. ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐയിലടയ്ക്കാൻ പോകുമ്പോൾ വിനീതും ജിത്തുവും പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചെങ്കിലും വ്യാജ നമ്പര്‍ പ്ലേറ്റ് മോഷ്ടാക്കള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അന്വേഷണം പ്രതിസന്ധിയിലായി. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്നു മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്ക് പോയതായി കണ്ടെത്തി. 

 

പൊലീസ് പരിശോധനയിൽ രാത്രിയോടെ സ്കൂട്ടർ പോത്തൻകോട് പൂലന്തറയിൽനിന്നു കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. ജിത്തുവിനെ തൃശൂരിൽ നിന്നും വിനീതിനെ കിളിമാനൂരിൽ നിന്നും പിടികൂടുകയായിരുന്നു. മംഗലപുരം എസ്എച്ച്ഒ സിജു കെ.എൽ നായർ, പ്രിൻസിപ്പൽ എസ്ഐ ഡി.ജെ സാലു, ഡാൻസാഫ് ടീമിലെ ഗ്രേഡ് എസ്ഐ ഫിറോസ്, എഎസ്ഐ ദിലീപ്, സിപിഒമാരായ അനൂപ്, ബിനു, മനു, കിഷോർ, ജയശങ്കർ, സന്തോഷ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

 

മീശ വിനീതിനെതിരെ പത്തോളം കേസുകളും ഒരു ബലാല്‍സംഗക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനു മുൻപ് ഇൻസ്റ്റഗ്രാമിൽ വിഡിയോ ചെയ്യാനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.

 

Reels Star 'Meesha Vineeth' is under police cutody