santhosh-space-ship

ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷമോ ബഹിരാകാശത്തേക്ക് വിനോദസഞ്ചാരത്തിന് പോകാനുള്ള തയാറെടുപ്പിലാണ് സന്തോഷ് ജോർജ് കുളങ്ങര. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും പരിശീലനങ്ങളും ഇനി അതിവേഗം നടക്കും. റിച്ചഡ് ബ്രാന്‍സന്റെ ബഹിരകാശ ടൂറിസം പദ്ധതി വിജയിച്ചതോടെയാണ് വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് അവസാനമാകുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ സന്തോഷ് ഇക്കാര്യം മലയാളികളോട് വ്യക്തമാക്കിയിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് മനുഷ്യരുമായി ബഹിരാകാശത്ത് ഒരു മണിക്കൂറോളം ചെലവഴിച്ച് സുരക്ഷിതമായി വിര്‍ജിന്‍ ഗ്യാലട്ടിക്കിന്റെ വാഹനം തിരിച്ചിറങ്ങി ചരിത്രം കുറിച്ചത്.

ഒരു ദശാബ്ദത്തിലേറെയായി 130 രാജ്യങ്ങളിൽ സഞ്ചരിച്ച് 1,800 എപ്പിസോഡ് ട്രാവൽ ഡോക്യുമെന്ററികൾ സ്വന്തം ടിവി ചാനലിൽ സംപ്രേഷണം ചെയ്ത വൺ മാൻ ആർമി എന്നാണ് സന്തോഷ് ജോർജിനെ വിശേഷിപ്പിക്കുന്നത്. ക്യാമറയുമായി ബഹിരാകാശത്ത് പോയി അവിടുത്തെ കാഴ്ചകൾ മലയാളിക്ക് മുന്നിലെത്തിക്കുമെന്നും അദ്ദേഹം ഉറപ്പുപറയുന്നു. 2007ല്‍ തന്നെ സ്‌പേസ് ടൂറിസത്തിന്റെ ഭാഗമാകാൻ സാധിക്കുമെന്ന് സന്തോഷ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിര്‍ജിന്‍ ഗ്യാലട്ടിക്കിന്റെ പരീക്ഷണം വിജയിക്കുന്നത് വരെ ഈ യാത്രയ്ക്കായി കാത്തിരിക്കേണ്ടി വന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ ഇതിനകം തന്നെ ബഹിരാകാശ യാത്രയ്ക്ക് ബുക്ക് ചെയ്തിട്ടുണ്ട്. സന്തോഷ് ജോര്‍ജ് കുളങ്ങരയും യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തുവെന്നാണ് അറിയുന്നത്. വിര്‍ജിന്‍ ഗ്യാലട്ടിക് പേടകത്തിൽ യാത്ര പോകാൻ ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത ഏക വ്യക്തിയും സന്തോഷ് ആണ്. 

ബഹിരാകാശ യാത്രയ്ക്ക് മുൻപ് ജോർജിന് കൂടുതൽ പരിശീലനം നൽകിയേക്കും. കെന്നഡി സ്‌പേസ് സെന്ററിലായിരിക്കും പരിശീലനം നടക്കുക. സീറോ ഗ്രാവിറ്റിയിൽ എങ്ങനെ യാത്ര ചെയ്യമെന്നത് സംബന്ധിച്ചാണ് പ്രധാന പരിശീലനം നൽകുക. രണ്ടരലക്ഷം ഡോളറാണ് (ഏകദേശം 1.8 കോടി രൂപ) ബഹിരാകാശ യാത്രയ്ക്കായി ചെലവ് വരുന്നത്.

ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തിന്റെ തൊട്ടരികിലെന്ന് സന്തോഷ് ജോർജ് കുളങ്ങര നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് തന്നെ പങ്കുവച്ച ഈ വലിയ സ്വപ്നം ഉടൻ സത്യമാകുമെന്ന് അദ്ദേഹം തന്നെയാണ് ദിവസങ്ങൾക്ക് മുൻപ് വിഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയത്. ബഹിരാകാശത്തേക്കുള്ള ഈ യാത്രയുടെ ഓരോ നിമിഷവും അവിടുത്തെ കാഴ്ചകളും മലയാളിക്ക് മുന്നിൽ എത്തിക്കുമെന്നും സന്തോഷ് ഉറപ്പുനൽകുന്നു. മലയാളികൾക്ക് വേണ്ടി മലയാളി നടത്തുന്ന യാത്ര എന്നാണ് അദ്ദേഹം ഈ ചരിത്ര തീരുമാനത്തെ വിശേഷിപ്പിച്ചത്.