പ്രാർഥനയിലാണ് നടി ശരണ്യയെ സ്നേഹിക്കുന്നവർ. പൂർണആരോഗ്യത്തോടു കൂടി അവർ തിരിച്ചെത്തുമെന്നു തന്നെ എല്ലാവരും വിശ്വസിക്കുന്നു. ശാരീരികമായി നിരവധി ബുദ്ധിമുട്ടുകൾ അലട്ടിയിട്ടും അവയെ അദ്ഭുതകരമായി തോൽപ്പിച്ച് ശരണ്യ പൊരുതുന്നത് ഉറ്റവരുടെ പ്രാർഥനയുടെ ബലത്തിലാണ്. ഇപ്പോൾ നടിയുടെ അവസ്ഥ വീണ്ടും മോശമായിരിക്കുകയാണ്.
ഗുരുതരമായ അവസ്ഥയിലൂടെയാണ് നടി കടന്നുപോയതെന്നും ഇപ്പോഴും ശരണ്യ ഐസിയുവിൽ ആണെന്നും സുഹൃത്ത് സീമ ജി. നായർ പറഞ്ഞു. ഇത്രയും അസുഖങ്ങള്‍ തളർത്തിയിട്ടും കോവിഡിന് ശേഷവും ശരണ്യ ജീവിതത്തിലേക്ക് തിരിച്ചു വന്നത് അദ്ഭുതമെന്നെ പറയാൻ കഴിയൂ എന്നും എല്ലാവരുടെയും പ്രാർഥനയും പിന്തുണയും വേണമെന്നും സീമ ജി. നായർ അഭ്യർഥിക്കുന്നു.
സീമ ജി. നായരുടെ വാക്കുകൾ:
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരന്തരം ശരണ്യയുടെ വിശേഷങ്ങൾ ചോദിച്ചു കൊണ്ടുള്ള ഫോൺകോളുകളും സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. എപ്പോഴും എന്താണ് പറയേണ്ടതെന്നറിയില്ല, എന്നും ഇങ്ങനെ വിഡിയോയുമായി വരുമ്പോള്‍ ആളുകള്‍ വിചാരിക്കും, ഇത് എന്താണ് ഇത് മാത്രമേയുള്ളൊ എന്ന്. അങ്ങനെ വിമര്‍ശിക്കുന്ന ചിലരുമുണ്ട്, അത് കൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് ദിവസമായി വിഡിയോ ഒന്നും ചെയ്യേണ്ട എന്നുള്ള തോന്നലായിരുന്നു. എന്നാൽ ഇപ്പോൾ കുറച്ച് കാര്യങ്ങൾ പങ്കുവെയ്ക്കാനുണ്ട്
കഴിഞ്ഞ മാസം 23-ാം തീയതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡായിട്ട് ശരണ്യയെ അഡ്മിറ്റ് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം അസുഖം വളരെ ഗുരുതരമായ സാഹചര്യത്തിലേക്ക് പോകുകയായിരുന്നു. ഉടൻ തന്നെ വെന്‍റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. വെന്‍റിലേറ്റര്‍ ഐസിയുവിൽ ശരണ്യ ഒരുപാട് ദിവസം കിടന്നു. ഈ മാസം 10-ാം തീയതിയാണ് കോവിഡ് നെഗറ്റീവായത്. അതിന് ശേഷം റൂമിലേയ്ക്ക് കൊണ്ടു വരുകയായിരുന്നു. അന്ന് രാത്രി പനി കൂടി. പോസ്റ്റ് കോവിഡിൽ ശക്തമായ പനി വന്നതോടെ , വീണ്ടും വെന്‍റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
ആ സമയം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഇതിന്‍റെയിടയിൽ വായിലൂടെ ശ്വാസം കൊടുക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ടായി. കഫം തുപ്പാൻ കഴിയാത്ത അവസ്ഥ കൂടിയായി . അങ്ങനെ ട്രെക്യോസ്റ്റമി ചെയ്തു. ഇപ്പോൾ തൊണ്ടയിൽ കൂടിയാണ് ഓക്സിജൻ നൽകുന്നത്. ഇതിന്‍റെയിടയിൽ ന്യുമോണിയയും വന്നു. അത് വളരെ സീരിയസായി. ഒരു രീതിയിലും കഫം പുറത്തേക്ക് എടുക്കാൻ കഴിയാതെയായി. ഒന്നിനുപിറകെ ഒന്നായി ഗുരുതരമായ അവസ്ഥയിലൂടെ പോകുകയായിരുന്നു.
‘ശ്രീചിത്രയിൽ ചികിത്സയിൽ ആയിരുന്നപ്പോൾ സാമ്പത്തിക കാര്യങ്ങളിൽ കുറച്ച് ആശ്വാസമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോള്‍ കയ്യിൽ നിൽക്കാൻ കഴിയാത്ത രീതിയിലുള്ള ചികിത്സാ ചെലവുകളാണ് വന്നിരിക്കുന്നത്. ഏകദേശം 36 ദിവസം കഴിഞ്ഞു. ഊഹിക്കാമല്ലോ അവിടത്തെ ചെലവുകൾ. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടത്തെ സിസ്റ്റം അങ്ങനെയാണ്. ബില്ലുകൾ വന്ന് കൊണ്ടിരിക്കുകയാണ്. കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല ചികിത്സയാണ് കൊടുക്കുന്നത്. വില കൂടിയ ആന്റി ബയോട്ടിക്കാണ് ഇപ്പോൾ കൊടുക്കുന്നത്. ഇതിലും വിലകൂടിയ മരുന്നുകൾ ഇല്ല. അസുഖം മാറി വേഗം പുറത്ത് വരാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്.’
‘ന്യുമോണിയ വന്നു, കോവിഡ് വന്നു, ട്രെക്യോസ്റ്റമി ചെയ്തു, വെന്റിലേറ്റർ ഐസിയുവിൽ കഴിഞ്ഞു, ഇപ്പോള്‍ ബെഡ് സോർ വന്നു തുടങ്ങി. ഇത് വന്ന് കഴിഞ്ഞാൽ ഉറപ്പായും ഇൻഫെക്‌ഷൻ വരും. രക്തത്തിൽ ഇൻഫെക്‌ഷൻ ഉണ്ടായിരുന്നു. എന്താണ് പറയേണ്ടതെന്നറിയില്ല. അവൾക്കു വേണ്ടി ഡോക്ടേർസും പരിശ്രമിക്കുന്നു. വീട്ടിലേക്ക് കൊണ്ടുവന്നാലും ഓക്സിജൻ സപ്പോര്‍ട്ട് എപ്പോഴും വേണമെന്നാണ് ഡോക്ടർ പറയുന്നത്. ഇതിനിടയിൽ ഇന്നലെ കീമോ തുടങ്ങി. ആർസിസിയിൽ കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥയായത് കൊണ്ട് ഇപ്പോൾ കാണിക്കുന്ന ആശുപത്രിയിൽ തന്നെയാണ് കീമോ ചെയ്യുന്നത്. തൊണ്ടയിൽ ട്യൂബ് ഇട്ടിരിക്കുന്നതിനാൽ സംസാരിക്കാൻ കഴിയില്ല’.
‘ശരിക്കും പറഞ്ഞാൽ എന്താണ് ചെയ്യേണ്ടതെന്നറിയില്ല. കാൽ ചുവട്ടിലെ മണ്ണുകള്‍ എല്ലാം നീങ്ങുകയാണ്. ഇപ്പോൾ മുന്നിൽ ഒരു ഗർത്തമാണ് ഉള്ളത്. എന്താണെന്ന് അറിയില്ല. എങ്കിലും എല്ലാവരുടേയും പ്രാർത്ഥന വേണം. ഇത്രയും അസുഖങ്ങള്‍ വന്നിട്ടും കോവിഡിന് ശേഷവും ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. അതും അദ്ഭുതമാണ്. ഇപ്പോള്‍ ഐസിയുവിലാണ് ശരണ്യ. ഇതാണ് അവളുടെ പുതിയ വിശേഷം. ഇനിയെല്ലാം ഒരു ചോദ്യചിഹ്നമാണ്, എങ്ങനെ മുന്നോട്ടെന്ന് അറിയില്ല. നിങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ ഇനിയും അറിയിക്കുന്നതായിരിക്കും. എല്ലാവരും പ്രാർത്ഥിക്കുക പിന്തുണക്കുക.’–സീമ ജി. നായർ പറയുന്നു.