
മാസ്ക് ധരിക്കാത്തതു ചോദ്യം ചെയ്തതിനു മറയൂർ കോവിൽക്കടവിൽ യുവാവിന്റെ ആക്രമണത്തിനിരയായ സിവിൽ പൊലീസ് ഓഫിസർ അജീഷ് പോൾ 24 ദിവസം നീണ്ട ആശുപത്രിവാസത്തിനു ശേഷം തൊടുപുഴ ചെലവിലെ വീട്ടിൽ തിരിച്ചെത്തി. അജീഷ് പോളിനെ യുവാവ് കല്ലുകൊണ്ടു തലയ്ക്ക് ഇടിക്കുകയായിരുന്നു. ജീവിതത്തിലേക്കുള്ള നൂൽപാലത്തിലൂടെ അജീഷ് കരകയറുമ്പോൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആശ്വാസത്തിന്റെ നെടുവീർപ്പ്.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്നു സംസാരശേഷിയും വലതു കൈകാലുകളുടെ ചലനശേഷിയും പൂർണമായി നഷ്ടപ്പെട്ട നിലയിലാണ് അജീഷിനെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയ്ക്കു ശേഷം മടങ്ങുമ്പോൾ രണ്ടും ഭാഗികമായി വീണ്ടെടുത്തു. സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താൻ 6 മാസം കൂടി സ്പീച്ച് തെറപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ തുടരണം. ശസ്ത്രക്രിയയും വേണ്ടിവരും. ഇക്കഴിഞ്ഞ ഒന്നിനു ജോലിക്കിടെയാണ് അജീഷിനും എസ്എച്ച്ഒ ജി.എസ്. രതീഷിനും നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കല്ലുകൊണ്ടു തലയ്ക്ക് ഇടിയേറ്റ അജീഷ് വീണു.
അബോധാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. അടിയന്തര ശസ്തക്രിയയ്ക്കു ശേഷം ഫിസിയോതെറപ്പിയുടെയും സ്പീച്ച് തെറപ്പിയുടെയും സഹായത്തോടെ സംസാരശേഷിയും കൈകാലുകളുടെ ചലനശേഷിയും വീണ്ടെടുക്കാൻ ശ്രമം നടത്തി. ഓർമകളെ പൂർണമായി ബന്ധിപ്പിക്കാനാവുന്നില്ലെങ്കിലും മറയൂരിലെ ജോലിക്കാര്യങ്ങളും അപകടം സംഭവിച്ചതും ഇടയ്ക്കു പറയുന്നുണ്ട്. ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത അജീഷ് പോളിനെ മന്ത്രി പി. രാജീവ്, ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയി കിളിക്കുന്നേൽ എന്നിവരും ഡോക്ടർമാരും പൊലീസ് അസോസിയേഷൻ ഭാരവാഹികളും ചേർന്ന് തൊടുപുഴയിലെ വീട്ടിലേക്കു യാത്രയാക്കി.