ഡ്രൈവിങ് ഒരു കലയല്ലേ എന്ന് ചോദിച്ചവരും ഇതു അൽപം കടന്നുപോയി എന്ന് വിമർശിച്ചവരും ഏറെയാണ്. ഇന്നലെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഇന്നോവ കാറും അമ്പരപ്പിക്കുന്ന വിഡിയോയും ഇപ്പോഴും ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് കുതിക്കുകയാണ്. എന്നാൽ ഇതൊന്നും അറിയാതെ ആ ഇന്നോവയുമായി വർക്ക്ഷോപ്പിലേക്ക് പോയ മനുഷ്യനുണ്ട്. സൈബർ ലോകത്തെ ഹീറോ ഡ്രൈവർ പി.ജെ ബിജു.

ഭാര്യ തമാശയ്ക്ക് പകർത്തിയ വിഡിയോ വൈറലായത് ഇദ്ദേഹം അറിഞ്ഞില്ല. മാഹിക്കാരനായ ബിജുവാണ് കേരളത്തെ അമ്പരപ്പിച്ച ഇന്നോവ ഡ്രൈവർ. കഥ ഇങ്ങനെ: ‘സുഹൃത്തിന്റെ കാറാണത്. സർവീസിന് കൊടുക്കാൻ തന്നതാണ്. വീടിന് സമീപം പണി നടക്കുന്നത് കൊണ്ട് പാർക്ക് ചെയ്യാൻ സ്ഥലം കിട്ടിയില്ല. പിന്നെ ആകെ ഒഴിഞ്ഞ സ്ഥലമെന്ന് പറയാൻ തോടിന് കുറുകേ കടക്കാൻ വച്ചിരിക്കുന്ന സ്ലാബാണ്. വർഷങ്ങളായി വാഹനങ്ങളോടിക്കുന്ന ആളായത് െകാണ്ട് അവിടെ കാർ പാർക്ക് ചെയ്തു. എന്റെ ചെറിയ കാറും ഞാൻ ഇവിടെയാണ് ചിലപ്പോൾ ഇടുന്നത്. ആ സ്ഥലത്ത് ഇന്നോവ സുഖമായി പാർക്ക് ചെയ്യാം എന്നത് എന്റെ ഒരു വിശ്വാസമായിരുന്നു.

പാർക്ക് ചെയ്ത ശേഷമുള്ള കാറിന്റെ ചിത്രം ഭാര്യ ഫോണിൽ എടുത്തിരുന്നു. പിറ്റേന്ന് ഞാൻ വാഹനം എടുത്തുകൊണ്ട് പോകുന്നതും ഭാര്യ ഫോണിൽ പകർത്തി. ഭാര്യയുടെ സഹോദരിയാണ് ഈ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. അങ്ങനെയാണ് വൈറലായത്. അല്ലാതെ താരമാകാമോ ഷോ കാണിക്കാനോ ചെയ്തതല്ല.

ഞാൻ എറണാകുളം–കണ്ണൂർ ബസ് ഡ്രൈവറായിരുന്നു കുറേ കാലം. ഇപ്പോൾ മാഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ചെറുപ്പം മുതൽ വാഹനങ്ങളും ഡ്രൈവിങും കമ്പമാണ്. വണ്ടി കഴുകിക്കൊടുത്ത് തുടങ്ങിയ ഇഷ്ടമാണ്. ഇന്ന് ഈ പറയുന്ന മികവും സൂക്ഷ്മതയുമെല്ലാം പരിചയം കൊണ്ട് ഉണ്ടായതാണ്.’ ബിജു പറയുന്നു.

വണ്ടിയിൽ നിന്നും രണ്ടുകുപ്പി വെള്ളം എടുത്ത് പുറത്തുവച്ചത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ചിരിയോടെയുള്ള മറുപടി ഇങ്ങനെ. കുറേ പേർ അങ്ങനെ  കമന്റുകൾ ഇടുന്നത് കണ്ടു. സത്യം പറഞ്ഞാൽ പൊട്ടിക്കാത്ത രണ്ടു കുപ്പി വെള്ളം കാറിലുണ്ടായിരുന്നു. സർവീസിന് കൊടുക്കാൻ പോകുവല്ലേ. ‍ഞാനതെടുത്ത് പുറത്തുവയ്ക്കാം നീ വന്ന് എടുക്കണേ എന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. റോഡിന് അപ്പുറം ഭാര്യ ഉണ്ടായിരുന്നു. അല്ലാതെ ഒന്നുമില്ല..’