ജേണലിസ്റ്റെന്ന എന്ന നിലയിലുണ്ടായ  അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സുപ്രിയ മേനോൻ. മുംബൈ സ്ഫോടന സമയത്ത് നടത്തിയ ഫീൽഡ് റിപ്പോർട്ടിങ്ങില്‍ കണ്ട കാഴ്ചകൾ അത്രയേറെ വേദനാജനകമായിരുന്നു എന്നും  സുപ്രിയ പറഞ്ഞു. റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു സ്ഫോടനം. 11 മിനിട്ടിനുള്ളിൽ 7 സ്ഫോടനങ്ങളാണ് മുംബൈയിൽ ഉണ്ടായത്. സ്ഫോടനം നടന്നതിന് ഏറ്റവും സമീപത്തുള്ളത് താനായിരുന്നു എന്നും സുപ്രിയ പറഞ്ഞു. 

സുപ്രിയയുടെ വാക്കുകൾ

ഒരിക്കൽ മാധ്യമപ്രവർത്തകരായവരിൽ എപ്പോഴും ആ താത്പര്യവും ജോലിയോടുള്ള  അഭിനിവേശവും ഉണ്ടാകും. ഇപ്പോഴും ബിബിസിക്കു വേണ്ടി ഫ്രീലാൻസ് ചെയ്യുന്നുണ്ട്. മുംബൈയിൽ  അക്കാലത്തുണ്ടായ എല്ലാ പ്രധാന സംഭവങ്ങളും റിപ്പോർട്ട് ചെയ്യാൻ സാധിച്ചിട്ടുണ്ട്. മുംബൈ സ്ഫോടനം, താജ് ഭീകരാക്രമണം, വെള്ളപ്പൊക്കം എന്നിങ്ങനെ എല്ലാ പ്രധാന സംഭവങ്ങളും കവർചെയ്തു. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ജോലിയിൽ നിന്നും മാറിയാലും തിരിച്ചു വരാമെന്നുള്ള ആത്മവിശ്വാസവും ഉണ്ട്. നാട്ടിൽ കൂടുതൽ പേരും അറിയുന്നത് പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയയെയാണ്. എന്നാൽ, മുംബൈയാണ് എനിക്ക് കരിയർ നൽകിയത്. സുപ്രിയ മേനോൻ എന്ന ജേണലിസ്റ്റിനെ ഉണ്ടാക്കിയത്. സുപ്രിയ മേനോൻ എന്ന ജേണലിസ്റ്റായാണ് മുംബൈയിലുള്ളവർ അറിയുന്നത്. അതുകൊണ്ട് എനിക്ക് തീർച്ചയായും മുംബൈ തന്നെയാണ് കൂടുതൽ ഇഷ്ടം.

ജേണലിസ്റ്റ് എന്നതു തന്നെയാണ് എന്റെ ഐ‍ഡന്റിറ്റി. ഞാൻ പൂർണമായും ഒരു ന്യൂസ് ജേണലിസ്റ്റാണ്. ബിഗ് ബ്രേക്കിങ് ന്യൂസുകള്‍ വരുമ്പോൾ ഒരു ക്യാമറയും മൈക്കുമായി അവിടെയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് കവർ ചെയ്യാമായിരുന്നു എന്ന് കരുതും. അത് ശരിക്കും മിസ് ചെയ്യുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പമുള്ള പ്രസ്ക്ലബ് ജീവിതവും. നമ്മൾ സുഹൃത്തുക്കളെ എല്ലാം കാണുന്നത് ഒരു ബ്രേക്കിങ് ന്യൂസ് വരുമ്പോഴായിക്കും. പിന്നെ രാത്രി ഷിഫ്റ്റുകളിലെ ചായകുടി ഇതെല്ലാം എനിക്ക് നഷ്ടങ്ങൾ തന്നെയാണ്. 

മുംബൈയിലെ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തത് മറക്കാനാകാത്ത  അനുഭവമാണ്. കഴുത്തുവരെ വെള്ളം ഉണ്ടായിരുന്നു. അതിലൂടെയാണ്  റിപ്പോർട്ട് ചെയ്യാൻ പോയിരുന്നത്. കാറൊന്നും  പോകില്ലായിരുന്നു. ഞങ്ങൾ നടന്നാണ് പോയത്. നിരവധി പേർ ആ വെള്ളപ്പൊക്കത്തിൽ മരിച്ചു. അക്കാലത്തെ  റിപ്പോർട്ടിങ് അനുഭവങ്ങളെല്ലാം തന്നെ വളരെ പ്രധാനപ്പെട്ടതായിരുന്നു. 

11 മിനിട്ടിനുള്ളിൽ 7 സ്ഫോടനങ്ങളാണ് ബോംബെയിൽ ഉണ്ടായത്. സ്ഫോടനം നടന്നതിന് ഏറ്റവും സമീപത്തുള്ളത് ഞാനായിരുന്നു. റെയിൽവെ സ്റ്റേഷനു സമീപത്തായിരുന്നു സ്ഫോടനം. അകത്തു കൂടി ആളുകളെ കയറ്റിവിടില്ല. അതുകൊണ്ട് ഞാനും ക്യാമറാമാനും മതിൽ ചാടിക്കടന്നാണ് അവിടെ എത്തിയത്. ഒരു പ്രഷർകുക്കർ ബോംബായിരുന്നു അത്. സ്ഫോടനത്തിന് ഇരയായവരെയെല്ലാം അപ്പോഴേക്കും അവിടെ  നിന്നും മാറ്റിയിരുന്നു. ഞാനും ക്യാമറാമാനും ട്രാക്കിലൂടെ  ഓടി.

മുംബൈയിൽ ട്രാക്കുകളുടെ ഇരുഭാഗത്തും വീടുകൾ ഉണ്ടാകും. ആ വീടുകളിലുണ്ടായിരുന്ന ഒരാളെങ്കിലും ആ അപകടത്തിൽ പെട്ടുകാണണം. അവിടെയെത്തിയപ്പോൾ ഒരു പയ്യൻ ദേഷ്യത്തോടെ  എന്റെ കോളറിൽ പിടിച്ചു. ദേഷ്യവും സങ്കടവും നിറഞ്ഞതായിരുന്നു അവരുടെ അപ്പോഴത്തെ അവസ്ഥ. അദ്ദേഹത്തോട് ഞാൻ ശാന്തനാകാൻ പറഞ്ഞു. കാലും കയ്യും എല്ലാം ട്രാക്കിൽ കിടക്കുന്നത് കണ്ടു. ആ സമയത്ത് നമ്മൾ എല്ലാം കവർ ചെയ്യും. അത് കവർ ചെയ്ത് വീട്ടിൽ പോയിരിക്കുമ്പോഴാണ് ഈ ചിത്രങ്ങളെല്ലാം മനസ്സിൽ വരുന്നത്. അവിടെ ഒരു സ്ട്രീറ്റ് ഉണ്ടായിരുന്നു. 80 ശതമാനം വീടുകളിലെ ആളുകൾ  സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.