g-venugopal-with-shan-johnson

ജോൺസൺ മാഷിന്റെ മകൾ ഷാൻ ജോൺസൺ ലോകത്തോടു വിട പറഞ്ഞിട്ട് നാലു വർഷങ്ങൾ പിന്നിടുകയാണ്. ആ അപ്രതീക്ഷിത വേർപാടിന്റെ ഓര്‍മ്മ ദിനത്തില്‍ വികാര നിര്‍ഭരമായി കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഗായകൻ ജി.വേണുഗോപാൽ. വിയോഗ വേളയില്‍ വേണുഗോപാല്‍ എഴുതിയ കുറിപ്പാണ് ഷാന്റെ ചിത്രത്തോടപ്പം വീണ്ടും ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്തത്. 

ഷാൻ ഈണം പകർന്ന പാട്ട് പാടാൻ കാത്തിരുന്ന വേണുഗോപാലിനെ തേടിയെത്തിയത് ഷാനിന്റെ വിയോഗ വാർത്തയായിരുന്നു. ഇനി ഒരിക്കലും തന്റടുത്തേക്ക് അങ്കിള്‍ എന്നുവിളിച്ചുകൊണ്ട് ഷാന്‍ വരില്ല എന്നോര്‍ക്കുമ്പോള്‍ ഒരുതരം വേദനിപ്പിക്കുന്ന ശൂന്യതയാണ്. നിന്റെ ആത്മാവിന്റെ അവശേഷിച്ച ആഗ്രഹമെന്ന നിലയ്ക്ക് ഈ ഗാനം ഞാൻ പാടും. എന്നെങ്കിലുമൊരിക്കൽ... നിനക്കു വേണ്ടി എനിക്കതു പാടണം എന്ന ആഗ്രഹത്തോടെയാണ് വേണുഗോപാലിന്റെ പോസ്റ്റ് അവസാവനിക്കുന്നത്. 

ജി വേണുഗോപിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: ഒന്നും എഴുതാൻ തോന്നുന്നില്ല, കൈകൾ വഴങ്ങുന്നുമില്ല... ഒരു നിസ്സംഗതയാണ് മനസ്സിലാകെ. ഷാൻ ഇനി ഒരിക്കലും എന്റടുത്തേക്ക് അങ്കിൾ എന്നുവിളിച്ചുകൊണ്ട് വരില്ല എന്നോർക്കുമ്പോഴുള്ള ഒരുതരം വേദനിപ്പിക്കുന്ന ശൂന്യത....

ഒരാഴ്ച മുൻപാണ് ഷാൻ എന്നെ വിളിക്കുന്നത്. "അങ്കിൾ എന്റെ ഒരു പാട്ട് പാടണം, എത്രയാ റേറ്റെന്ന് പറയുമോ..' എന്ന് ചോദിച്ചപ്പോൾ "ജോൺസേട്ടന്റെ മോളോട് ഞാൻ റേറ്റ് പറയാനോ, ഒന്നും തന്നില്ലെങ്കിലും ഞാൻ സഹിച്ചു.." എന്ന് സ്നേഹപൂർവ്വം ശകാരിക്കുകയും ചെയ്തു. പറഞ്ഞുറപ്പിച്ച പോലെ നാളത്തേക്ക് സ്റ്റുഡിയോ ബുക്ക്‌ ചെയ്ത് ഷാനിനെ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. 

ദാസേട്ടൻ കഴിഞ്ഞാൽ ജോൺസേട്ടന്റെ അനേകം മനോഹര ഗാനങ്ങൾ പാടാൻ ഭാഗ്യം ലഭിച്ച ഒരാളെന്ന നിലയിൽ, ജോൺസേട്ടന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ മകളുടെ സംഗീത സംവിധാനത്തിൽ ആദ്യമായി പാടാൻ പോകുന്നതിന്റെ ഒരു ത്രിൽ എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. അസുഖ ബാധിതയാണെങ്കിലും മകൾ സംഗീതം നൽകി ഞാൻ പാടുന്ന ആദ്യ ഗാനത്തിന്റെ റെക്കോഡിങ്ങ് കേൾക്കാൻ അമ്മയായ റാണിച്ചേച്ചിയും ഷാനിന്റെ പ്രതിശ്രുത വരനും കൂടെ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അകാലത്തിൽ ഭർത്താവ് നഷ്ടപ്പെട്ട ഒരു ഭാര്യയുടേയും, മകന്റെ നിർജ്ജീവ ശരീരം കാണേണ്ടിവന്ന ഒരമ്മയുടേയും തളർന്ന മനസ്സിൽ മകളുടെ ഈ പുതിയ സംരംഭം ഉണർവ്വുണ്ടാക്കുമെന്നോർത്ത് ഞാനും സന്തോഷിച്ചു. നാളത്തേക്ക് ഇവർക്കായി ഭക്ഷണമൊരുക്കാനുള്ള സാധനങ്ങൾ വാങ്ങാൻ പോയിവന്ന രശ്മിയോട്, 'ഇനി ഇതാർക്കൊരുക്കാനാണ്, അവൾ പോയി' എന്ന് പറയാനേ എനിക്കു കഴിഞ്ഞുള്ളൂ.......

ഷാനിന്റെ സംഗീതത്തിന് പ്രതിഭാധനനായ അച്ഛന്റെ നൈസർഗ്ഗികമായ തനതു ഭാവവും, ശൈലിയും മനോഹാരിതയുമുണ്ടായിരുന്നു.. വളരെ ബോൾഡ് ആയ, തന്റെ ലക്ഷ്യത്തെക്കുറിച്ച് ഉറച്ച ബോധമുള്ള തനതായ വ്യക്തിത്വമുള്ളവൾ... ഇന്ന് ഷാൻ നമ്മെ വിട്ടു പിരിഞ്ഞതോടെ ജോൺസൺ എന്ന മഹാനായ സംഗീത സംവിധായകന്റെ കുടുംബത്തിലെ അവസാന കണ്ണിയും ഇല്ലാതായി... അതോർക്കുമ്പോൾ നിറയുന്ന കണ്ണുകൾക്കു മുൻപിൽ എല്ലാം അവ്യക്തമാകുന്നു...

എനിക്കു പാടുവാൻ ഷാൻ സംഗീതം നൽകി വെച്ച, 

"ഇളവെയിൽ കൊണ്ടു നാം നടന്ന നാളുകൾ..., 

ഇടവഴിയിൽ ഹൃദയങ്ങൾ തുറന്ന വേളകൾ' എന്ന ഗാനം അപൂർണ്ണമായി അവസാനിക്കുന്നു.... ഇനിയൊരിക്കലും ഒച്ചയിടറാതെ എനിക്കതു പാടാൻ കഴിയുമെന്ന് തോന്നുന്നില്ലാ... റാണിച്ചേച്ചിയുടെ അവസ്ഥയോർക്കുമ്പോൾ ഉള്ളിൽ നിന്നും വാക്കുകളും വരുന്നില്ലാ... പ്രകൃതിയുടെ വികൃതികൾ ചിലപ്പോൾ അങ്ങനെയാണ്... ചിലരൊട് ക്രൂരത മാത്രമേ കാണിക്കൂ.... ആർക്കും സഹിക്കാൻ കഴിയാത്ത ക്രൂരത...

ഷാൻ...... നിന്റെ ആത്മാവിന്റെ അവശേഷിച്ച ആഗ്രഹമെന്ന നിലയ്ക്ക് ഈ ഗാനം ഞാൻ പാടും. എന്നെങ്കിലുമൊരിക്കൽ... നിനക്കു വേണ്ടി എനിക്കതു പാടണം....!!!