vytila-dog-issue-new

ക്യാമറ: വി.ജെ മോന്‍സി

കൊച്ചി വൈറ്റിലയില്‍ മിഠായി ഭരണിക്കുള്ളില്‍ തലകുടുങ്ങിയ പട്ടി വലഞ്ഞത് മണിക്കൂറുകള്‍. കരച്ചില്‍കേട്ടെത്തിയ നാട്ടുകാര്‍ കടികിട്ടുമോ എന്ന പേടിയില്‍ ആദ്യം രക്ഷിക്കാനായി മുന്നോട്ടുവന്നില്ല.  ഫയര്‍ഫോഴ്സിനെ വിളിച്ചിട്ടും രക്ഷയില്ലാതെ വന്നതോടെ ധൈര്യമുള്ള ചിലര്‍ മുന്നോട്ട് വന്ന് ഭരണി മുറിച്ച് പട്ടിയെ രക്ഷിച്ചു.

വൈറ്റില വഴിയുള്ള യാത്രക്കിടയിലാണ് ഒരിടത്ത് ചിലര്‍ കൂടിനില്‍ക്കുന്നത് കണ്ടത്. കാര്യം തിരക്കിയപ്പോള്‍ ഒഴിഞ്ഞ ഭാഗത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് മുന്നിലേക്ക് അവര്‍ വിരല്‍ ചുണ്ടി. കാറിനടിയില്‍ പേടിച്ചരണ്ട് ഇരിക്കുകയായിരുന്നു‍.

എന്തോ കഴിക്കാനായി  മിഠായ് കുപ്പിക്കുളില്‍ തലയിട്ടതാണ്. കഴിച്ചുതീര്‍ക്കാനും സാധിച്ചില്ല.  തലയൊട്ട് പുറത്തെടുക്കാനും കഴിഞ്ഞില്ല. ആകെ പെട്ടു. രണ്ട് ദിവസമായി വഴിയിലാകെ അലഞ്ഞ് തിരിഞ്ഞ് ഒടുവില്‍ കാറിനടിയില്‍ വന്ന് കിടന്നു.

നാട്ടുകാര്‍  ചേര്‍ന്ന് ഫയര്‍ഫോഴ്സിനെ വിളിച്ചപ്പോള്‍ പട്ടിയെ അങ്ങോട്ട് എത്തിച്ചാല്‍ തലയില്‍ കുടുങ്ങിയ ഭരണി ഊരിതരാം എന്ന് പറഞ്ഞു. അതിനും ആരും മുതിര്‍ന്നില്ല. കാറിനടിയില്‍ നിന്ന് പുറത്തേക്ക് വരുത്താനുള്ള ശ്രമത്തിനിടെ പട്ടി ഓടി തൊട്ടടുത്തുള്ള പറമ്പിലെവിടയോ ഒളിച്ചു.

എല്ലാവരും പിറകെയോടി തിരച്ചിലോട് തിരച്ചില്‍ ഒരു രക്ഷയുമില്ലാത വന്നതോടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ദൗത്യം മാറ്റിവച്ച് ക്യാമറമാനും പട്ടിയെ തിരഞ്ഞ് പോയി. ഒടുവില്‍ ഒളിച്ചിരുന്ന പട്ടിയെ കണ്ടുപിടിച്ചു. തലയില്‍ കുടുങ്ങിയ ഭരണി ഊരിയെടുക്കലായിരുന്നു ലക്ഷ്യം. വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനിടയില്‍ ആരോ എവിടെ നിന്നോ ഒരു കത്തി എത്തിച്ചു. ഒടുവില്‍ മിഠായി ഭരണി സുരക്ഷിതമായി മുറിച്ചു.

ജീവശ്വാസം തിരിച്ചുകിട്ടിയെങ്കിലും പട്ടിയുടെ മുഖഭാവം. ആരോ തന്നെ കൊല്ലാന്‍ കൊണ്ടുപോവുകയാണെന്ന മട്ടിലായിരുന്നു. പിടിവിടേണ്ട താമസം.. അതേ പറമ്പിലേക്ക് തന്നെ അവന്‍ ഓടിമറഞ്ഞു.