‘കറുപ്പിൽ മഞ്ഞ വര, ഉരുണ്ട പരന്ന തല, വാല് ഉരുണ്ടതാണെങ്കിലും അറ്റം അല്പം മുറിഞ്ഞുപോയിട്ടുണ്ട്..’ തിരുവനന്തപുരത്ത് നിന്ന് വാവസുരേഷ് പിടികൂടിയ പുതിയ അതിഥിയുടെ പ്രത്യേകതകവാണ്. ശംഖുവരയന്റെ ഗണത്തിൽ പെട്ടതും ഏറെ അപൂർവമായി കാണുന്ന ബാൻഡഡ് ക്രെയ്റ്റ് ഇനത്തിൽ പെട്ട പാമ്പാണിതെന്ന് പിന്നീട് സ്ഥിരീകരിച്ചു. പാമ്പിനെ തിരുവനന്തപുരം മ്യൂസിയത്തിനു കൈമാറിയിരിക്കുകയാണ്..
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴിനടുത്ത് കരിപ്പൂര് നിന്നാണ് ഉഗ്രവിഷമുള്ള അപൂർവയിനം പാമ്പിനെ വാവ സുരേഷ് പിടികൂടിയത്. രാത്രിയിൽ ബെക്കിൽ സഞ്ചരിച്ച പ്രദേശവാസികളാണ് റോഡിലൂടെ നീങ്ങുന്ന പാമ്പിനെ കണ്ട് വാവ സുരേഷിനെ വിളിച്ചത്. രാജവെമ്പാലയാണെന്നു കരുതിയാണ് ഇവർ പാമ്പിനെ കണ്ട വിവരം വിളിച്ചറിയിച്ചത്. സമീപത്തെങ്ങും വനമേഖലയില്ലാത്തതിനാൽ കണ്ടത് രാജവെമ്പാലയാകാൻ സാധ്യതയില്ലെന്ന് വിളിച്ചപ്പോൾ തന്നെ വാവ സുരേഷ് വ്യക്തമാക്കിയിരുന്നു.
വാവ സുരേഷ് സംഭവസ്ഥലത്തെത്തുമ്പോൾ തോടിനോടു ചേർന്നുള്ള കുറ്റിക്കാടിനുള്ളിൽ പതുങ്ങിയ നിലയിലായിരുന്നു പാമ്പ്. ശരീരത്തുള്ള മഞ്ഞവര മാത്രമാണ് ടോർച്ചടിച്ചപ്പോൾ കാണാനായത്. പാമ്പിനെ കണ്ടപ്പോൾ തന്നെ രാജവെമ്പാലയല്ലെന്ന് ഉറപ്പിച്ചായിരുന്നു പിടികൂടാനിറങ്ങിയത്. ഏറെ പണിപ്പെട്ടാണ് അപകടകാരിയായ പാമ്പിനെ പുറത്തെടുത്തത്.
മഞ്ഞവരയൻ എന്നറിയപ്പെടുന്ന പാമ്പാണിത്. ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. തെക്കൻ ചൈന, ഇന്തോനീഷ്യ എന്നിവടങ്ങളിലും ഇന്ത്യയിൽ മിസ്സോറാം,അസ്സം, ത്രിപുരഎന്നവിടങ്ങളിലും ഇവയെ ധാരളമായി കണ്ടുവരുന്നുണ്ട്. ബംഗാൾ,ഒഡിഷ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. ചെറിയ പാമ്പുകളും എലികളുമൊക്കെയാണ് ഇവയുടെ പ്രധാന ഭക്ഷണം.