ഒരു കുഞ്ഞൻ ബസ് ടിക്കറ്റിൽ ഇത്രയേറെ കാര്യങ്ങളുണ്ടാകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ? ടിക്കറ്റെടുത്താൽ അത് ചുരുട്ടിക്കൂട്ടി യാത്രക്കൊടുവില്‍ എവിടെയെങ്കിലും ഉപേക്ഷിക്കുന്നതായിരിക്കും മിക്കവരുടെയും ശീലം. എന്നാൽ അത്ര നിസാരക്കാരല്ല ഈ ചെറുകടലാസ് എന്ന് വിശദീകരിച്ച് കെഎസ് ആർടിസി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പല്ല് കുത്താനും ചെവിയുടെ ചൊറിച്ചിൽ മാറ്റാനും ഉപയോഗിക്കേണ്ടതല്ല ബസ് ടിക്കറ്റുകളെന്ന് പത്തനംതിട്ട കെഎസ്ആർടിസിയുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്‍റെ പൂർണരൂപം:
''ടിക്കറ്റ് :::
മുകളിൽ കോഴിക്കോട് എന്നെഴുതിയത് ബസ്സ് ഏത് ഡിപ്പോയിലേതാണ് എന്ന് അറിയാൻ... തൊട്ട് താഴെ ഇടത് വശത്ത് ടിക്കറ്റ് നമ്പറാണ്. 336273... അതിനു ശേഷം തിയ്യതിയും സമയവും... തീയ്യതിയ്ക്ക് തൊട്ട് താഴെ ബസ്സ് നമ്പർ... JN412.... ഇതിനു ഇടത് വശത്ത് ബസ്സ് ഏത് തരമാണ് എന്നു കാണാം... ലോ ഫ്ലോർ AC...
താഴെ വളാഞ്ചേരി.... തൃശ്ശൂർ എന്നത് യാത്രയുടെ തുടക്കവും അവസാനവുമാണ്... തുടർന്ന് താഴെ ഫുൾ... എന്നത് ഫുൾ ടിക്കറ്റിനെയും... 1 എന്നത് യാത്രക്കാരുടെ എണ്ണത്തെയും സൂചിപ്പിക്കുന്നു....തുടർന്ന് താഴെ ടാക്സ്.. സർവ്വീസ് ടാക്സ്... ഫെയർ.... എന്നിവ കാണാം.
അതിനു താഴെ 188 ൽ അവസാനിക്കുന്ന നമ്പർ നോക്കു.... അത് കണ്ടക്ടറുടെ കൈയ്യിലുള്ള ഈ സർവ്വീസ് ഓപ്പറേഷന്റെ ആധികാരിക രേഖയായ വേ ബില്ലിന്റെ നമ്പറാണ്...തുടർന്ന് നൽകിയ 672139 കണ്ടക്ടറുടെ ഐഡി നമ്പറും... 55226 ഡ്രൈവറുടെ ഐഡി നമ്പറും ആണ്...
തുടർന്ന് വരുന്ന 072090 എന്ന നമ്പർ നിങ്ങൾക്ക് ഈ ടിക്കറ്റ് പ്രിൻറ് ചെയ്‌തു തന്ന ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീനിന്റെ നമ്പറാണ്....
ചുരുക്കത്തിൽ യാത്രക്കാർക്ക് ഉപകരിക്കാവുന്ന പല വിവരങ്ങൾ ഈ ചെറിയ ടിക്കറ്റിൽ ഉണ്ടെന്ന് അർത്ഥം.... ഏതെങ്കിലും വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെട്ടാൽ ഉപകരിക്കാവുന്ന വിവരങ്ങളാണ് ഈ ടിക്കറ്റ് കൈയ്യിൽ ഉണ്ടെങ്കിൽ ലഭിക്കുന്നത്...
യാത്രയെ പറ്റി ഇത്രയും വിവരങ്ങൾ ഉള്ള ഈ ടിക്കറ്റാണ് പലരും കൈയ്യിൽ കിട്ടാൻ നേരമില്ലാതെ പല്ല് കുത്താനും ചെവിയുടെ ചൊറിച്ചിൽ മാറ്റാനും ഉപയോഗിക്കുന്നത്. എന്നിട്ട് യാത്ര കഴിഞ്ഞ് വിലപ്പെട്ട രേഖകൾ ബസ്സിൽ മറന്നു വെച്ച് ഇവർ ടിക്കറ്റ് ഇല്ലാതെ KSRTC യെയും കണ്ടക്ടറെയും തെറി വിളിക്കും...
ടിക്കറ്റ് സൂക്ഷിക്കുക.. ആവശ്യപ്പെടുമ്പോൾ കാണിക്കുക... ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുക.... ഓർക്കുക...''