ബാക്ക് അക്കൗണ്ടിലേക്ക് പണം നൽകി സഹായിച്ചവർക്ക് ആവശ്യമെങ്കിൽ ആ പണം തിരികെ നൽകാൻ തയ്യാറെന്ന് പ്രീതി. സാമൂഹിക പ്രവർത്തകൻ സുശാന്ത് നിലമ്പൂർ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ പ്രീതിയുടെ സഹപാഠിയുടെ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. പ്രീതിയെ തുണച്ചാണ് കുറിപ്പ്. പണം എവിടെയും പോയിട്ടില്ലെന്നും വേണ്ടവർക്ക് അത് തിരികെ നൽകാൻ തയ്യാറാണെന്നും പ്രീതി അറിയിച്ചെന്ന് മോജു മോഹൻ കുറിപ്പിൽ പറയുന്നു.
തൊലി അടർന്നുപോകുന്ന രോഗം കൊണ്ട് ദുരിതം അനുഭവിക്കുന്ന പ്രീതിയുടെ ജീവിതം ഈയടുത്താണ് സോഷ്യൽ മീഡിയയിലൂടെ കേരളം അറിഞ്ഞത്. സുശാന്ത് നിലമ്പൂർ ആണ് പ്രീതിയുടെ അവസ്ഥ വിഡിയോയിലൂടെ ജനങ്ങളിൽ എത്തിച്ചത്. സുശാന്തിന്റെ ഇടപെടലിലൂടെ 42 ലക്ഷം രൂപയുമായി ബന്ധപ്പെട്ട് സുശാന്തും പ്രീതിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പിന്നാലെ പ്രീതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് സുശാന്ത് രംഗത്തെത്തി. പണം കിട്ടിയപ്പോൾ പ്രീതിയുടെ സ്വഭാവം മാറിയെന്നും സാമൂഹികപ്രവർത്തനത്തിന് നൽകാമെന്ന് പറഞ്ഞ കൂടുതലായുള്ള പണം തരാൻ തയാറായില്ലെന്നും സുശാന്ത് ആരോപിച്ചു.
പ്രീതിയുടെ ഭാഗത്താണ് ശരിയെന്നും ഒറ്റപ്പെട്ട് കഴിയുന്ന ഒരു സ്ത്രീയോട് സമൂഹം ഇങ്ങനെ പെരുമാറുന്നത് ശരിയല്ലെന്നും മോജു പറയുന്നു. തന്റെ നാട്ടിലെ നിർധനരായ രോഗികളെ സഹായിക്കാനെന്ന് പറഞ്ഞാണ് സുശാന്ത് 10 ലക്ഷം രൂപ പ്രീതിയോട് ആവശ്യപ്പെട്ടത്. എന്നാൽ പ്രീതി ഇത് ബന്ധപ്പെട്ട കുറച്ചുപേരെ അറിയിച്ചു. അവർ കൂടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 10 ലക്ഷം തരാൻ കഴിയില്ലെന്ന് പ്രീതി അറിയിച്ചു. ചേലക്കരയിൽ തന്നെയുള്ള അസുഖബാധിതർക്ക് ആ തുക നൽകാമെന്നും പറഞ്ഞു. പിന്നീട് സുശാന്ത് പ്രീതിയെ വിളിച്ചു സംസാരിച്ചത് വളരെ മോശമായിട്ടാണ്. സമൂഹത്തിൽ ഇത്രയേറെ ഒറ്റപ്പെട്ട ഒരു സ്ത്രീയോട് സംസാരിക്കാൻ പാടില്ലാത്ത രീതിയിൽ തന്നെയാണ് സുശാന്ത് സംസാരിച്ചത് എന്ന് വോയിസ് റെക്കോർഡിങ് കേട്ട ഞങ്ങൾക്ക് മനസിലായെന്ന് കുറിപ്പിൽ പറയുന്നു.
പ്രീതിയുടെ മരുന്നിന്റെ വിലയായി സുശാന്ത് പറഞ്ഞ തുക തെറ്റാണ്. മറ്റ് ആളുകൾക്ക് സഹായം ആവശ്യമെങ്കിൽ മലയാളികൾ നേരിട്ട് നൽകില്ലേ? ഇത് പ്രീതിയുടെ അവസ്ഥ കണ്ട് അവൾക്ക് നൽകിയ പണം അല്ലേ? അതിൽ നിന്ന് തുക ആവശ്യപ്പെടുന്നതിന്റെ യുക്തി എന്താണെന്ന് കുറിപ്പിൽ ചോദിക്കുന്നു. അയച്ച പണം തിരികെ വേണ്ടവർക്ക് നൽകാൻ തയ്യാറാണെന്ന് പ്രീതി അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള കാര്യങ്ങളെ നിയമപരമായി നേരിടുമെന്നും കുറിപ്പ് പറയുന്നു.
എന്നാൽ സുശാന്ത് തന്നോട് ആദ്യം 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും മറ്റുള്ളവരെ സഹായിക്കാനാണിതെന്നും പറഞ്ഞു. ഇതുപോലെയുള്ള വിഡിയോ ചെയ്ത് പണം വന്നുകഴിഞ്ഞാൽ അതിൽ നിന്ന് അവർക്ക് കൊടുക്കണമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ചികിത്സ കഴിഞ്ഞിട്ട് പണം തരാമെന്ന് പറഞ്ഞപ്പോൾ തനിക്ക് കാശ് കിട്ടിക്കഴിഞ്ഞപ്പോൾ അഹങ്കാരമാണെന്നും കണ്ണ്മഞ്ഞളിച്ചെന്നുമൊക്കെ സുശാന്ത് പറഞ്ഞെന്ന് പ്രീതി പറഞ്ഞു.
കുറിപ്പ് വായിക്കാം:
കുറച്ചു മാസങ്ങൾക്കു മുൻപ് നാട്ടിലെ ചില കൂട്ടായ്മ കളുടെ ശ്രമഫലമായി മീഡിയ one ടീവീ വാർത്തയിലൂടെ ആണ് തൃശൂർ ചേലക്കര പങ്ങാരപ്പിള്ളി സ്വദേശി പ്രീതിയുടെ അവസ്ഥ ആദ്യമായി പുറം ലോകം അറിയുന്നത്. അതിനു ശേഷം പ്രീതിയെ നിരന്തരം ബന്ധപ്പെട്ട സുശാന്ത് നിലമ്പൂർ Sushanth Nilambur എന്ന വ്യക്തി ലൈവ് വീഡിയോ ചെയ്യാം എന്നും ചികിത്സക്ക് പണം കിട്ടും എന്നും പറഞ്ഞു പങ്ങാരപ്പിള്ളി പ്രീതിയുടെ വീട്ടിൽ എത്തി. തന്റെ facebook പേജിലൂടെ വീഡിയോ ചെയ്ത സുശാന്ത് അത് പ്രധാന ന്യൂസ് പോർട്ടലുകൾക്കു കൈ മാറുകയും അവർ അത് വാർത്തയാക്കുകയും ചെയ്തു. ഇതിനായി സുശാന്ത് പ്രീതിയെ കൊണ്ട് ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങിപ്പിക്കുകയും ആ അക്കൗണ്ട് സുശാന്തിന്റെ ടെലിഫോൺ നമ്പറിലേക്കു കണക്ട് ചെയ്യുകയും ചെയ്തിരുന്നു. വീഡിയോ വൈറൽ ആയി, ദിവസങ്ങൾക്കുള്ളിൽ 42 ലക്ഷം രൂപ അക്കൗണ്ടിൽ എത്തിച്ചേർന്നു. മറ്റു വകകളിലായി മുന്നേ ലഭിച്ചത് 7 ലക്ഷവും ചേർത്ത് 49 ലക്ഷം രൂപ. ചെയ്തത് വളരെ നല്ല കാര്യം ആർക്കും എതിർ അഭിപ്രായം ഇല്ല. ഈ കാര്യങ്ങൾ ഒക്കെ പ്രീതി ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്നവരെ അറിയിച്ചിരുന്നു.
അതിനു ശേഷം സുശാന്ത് വിളിച്ചു 10 ലക്ഷം രൂപ വേണം എന്ന് ആവശ്യപ്പെട്ടു, തന്റെ നാട്ടിലെ കുറച്ചു നിർധനരായ രോഗികളെ സഹായിക്കാൻ ആണെന്നാണ് ആദ്യം പറഞ്ഞത്.. പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത പ്രീതി അത് ഒരു പരിധി വരെ സമ്മതിച്ചു എന്നും പറയാം. എന്നാൽ ഈ വിവരം പ്രീതി ഇതുമായി ബന്ധപ്പെട്ട കുറച്ചു പേരെ അറിയിച്ചു. അങ്ങനെ അവർ കൂടെ പറഞ്ഞതിന്റെ പേരിലാണ് 10 ലക്ഷം തരാൻ കഴിയില്ല എന്ന് അറിയിക്കുന്നത്. അതോടെ സുശാന്ത് എന്ന വ്യക്തിയുടെ സംസാരത്തിൽ കൃത്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങി.. ചാരിറ്റി ചെയ്യാൻ തയ്യാറാണ് പക്ഷെ അത് ചേലക്കരയിൽ തന്നെ അസുഖ ബാധിതർ ആയ ആർക്കെങ്കിലും നൽകാം എന്ന് സുശാന്തിനെ പ്രീതി അറിയിക്കുന്നതും ഇതുമായി ബന്ധപ്പെട്ടു നിക്കുന്നവർ പറഞ്ഞത് പ്രകാരമാണ്. പിന്നീട് സുശാന്ത് പ്രീതിയെ വിളിച്ചു സംസാരിച്ചത് വളരെ മോശമായിട്ടാണ്. സമൂഹത്തിൽ ഇത്രയേറെ ഒറ്റപ്പെട്ട ഒരു സ്ത്രീയോട് സംസാരിക്കാൻ പാടില്ലാത്ത രീതിയിൽ തന്നെയാണ് സുശാന്ത് സംസാരിച്ചത് എന്ന് വോയിസ് റെക്കോർഡിങ് കേട്ട ഞങ്ങൾക്ക് മനസിലായി.
സുശാന്തിന്റെ എല്ലാ കോളുകളും റെക്കോർഡ് ചെയ്ത് സൂക്ഷിക്കണം എന്നും അറിയിച്ചിരുന്നു. പിന്നീട് സുശാന്ത് 10 ലക്ഷം എന്നത് 4 ലക്ഷം ആക്കി കുറച്ചു. അതും പ്രീതി ഞങ്ങളെ അറിയിച്ചപ്പോൾ നൽകുന്ന ആളിന്റെ പൂർണ്ണ വിവരങ്ങൾ ചോദിക്കാൻ ആവശ്യപ്പെട്ടു. ഏതോ കണ്ണിനു കാൻസർ ഉള്ള രോഗിക്ക് നൽകാൻ ആണെന്നാണ് ആദ്യം പറഞ്ഞത്. അവൻ വീട്ടിൽ വരും ആരും അറിയണ്ട, നമ്മൾ മാത്രം അറിഞ്ഞാൽ മതി. നീ അവനു നാല് ലക്ഷം നൽകണം, അത് ഫേസ്ബുക്കിൽ ഒന്നും ഇടരുത് എന്ന് സുശാന്ത് പറഞ്ഞു. അത് വിശ്വസിച്ചിട്ടാണ് പ്രീതി ആ നാല് ലക്ഷം ബാങ്കിൽ നിന്ന് പിൻവലിക്കുന്നത്.
ഇനി ഇത് പ്രീതി നാട്ടുകാരിൽ ചിലരെ അറിയിച്ചതിനെ തുടർന്ന് ചേലക്കരയിലെ പ്രമുഖ വക്കീലിന്റെ നിയമ സഹായം തേടി.പ്രീതിയുടെ പേരിൽ പിരിച്ചെടുത്ത തുക മറ്റുള്ള ആളുകൾക്ക് നൽകുന്നതിൽ ധാർമികമായും നിയമപരമായും തടസ്സം ഉണ്ടെന്നു അറിയിച്ചതിനെ തുടർന്ന് പൂർണമായും ഓഡിറ്റിങ് നടത്തിയ ശേഷം അതിനെ പറ്റി ആലോചിക്കാമെന്നു തീരുമാനിക്കുക ആയിരുന്നു. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.
ഈ കാര്യങ്ങൾ എല്ലാം ഞാൻ ബഹു : സ്ഥലം MLA UR Pradeep നോട് സംസാരിച്ചിരുന്നു. പണം നൽകേണ്ടതില്ല എന്നാണ് അദ്ദേഹവും അറിയിച്ചത്. ആ കുട്ടിക്ക് വേണ്ട നിയമ പരിരക്ഷയും നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഞാനും ഷെലിലും Shaleel Shaleel RB ഇന്നലെ അവളുടെ വീട്ടിൽ പോയിരുന്നു കാര്യങ്ങൾ വ്യക്തമായി തിരക്കിയിരുന്നു. ഞാനും ഷെലിലും പ്രീതിയും പങ്ങാരപ്പിള്ളി സെന്റ് ജോസഫ് യുപി സ്കൂളിൽ 5സി യിൽ ഒരുമിച്ച് പഠിച്ചതാണ്. ഫോൺ സംഭാഷണങ്ങൾ എല്ലാം കെട്ടു. ഭീഷണിയുടെ സ്വരം, കലക്റ്റർ ക്ക് പരാതി നൽകും, ഓർഡർ ഇറക്കിപ്പിക്കും, ലൈവ് ൽ വന്നു നാറ്റിക്കും, തുടങ്ങീ സമൂഹത്തിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു സ്ത്രീയോട് പറയാൻ പാടില്ലാത്ത രീതിയിൽ ഉള്ളതാണെന്ന് തോന്നി.
ഇനി പ്രീതി കഴിക്കുന്ന മരുന്നിനു 50 രൂപ ഉള്ളു എന്ന് ഇന്നലെ ഇട്ട ലൈവ് വീഡിയോ യിൽ പറയുന്നു. എന്താണ് സുശാന്തേ ഇത്.. പ്രീതി ഒരു ദിവസം കഴിക്കുന്ന ഒരു ഗുളികക്ക് മാത്രം വില 90 രൂപയാണ്. 10 ദിവസത്തേക്ക് gst അടക്കം 878 രൂപ വരുന്ന ഗുളിക, ഒരു ദിവസം 178 രൂപ വിലയുള്ള 2ട്യൂബ് ഓയിന്മെന്റ്, മറ്റു ഗുളികൾ വേറെ എന്നിവ ദിവസവും പ്രീതിക്ക് വേണം.ഭക്ഷണ ക്രമീകരണവും മറ്റും വേറെയും, ഒരു മാസത്തെ ചികിത്സക്കായി ഭീമമായ തുകയാണ് ഇതിനായി ആവശ്യമായി വരുന്നത്. മാത്രമല്ല ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന ചികിത്സക്ക് ആവശ്യമായി വരുന്നത് ഏകദേശം 6 വർഷത്തേക്ക് 30 ലക്ഷത്തോളം രൂപയാണ്. പിന്നെ, ബസിൽ സഞ്ചരിക്കാൻ കഴിയില്ല, യാത്ര കൂലി, മറ്റു ചെലവുകൾ എന്നിവ എല്ലാം ചേർത്താൽ മറ്റൊരു ആശ്രയും ഇല്ലാത്ത പ്രീതിക്ക് ബാക്കി ഉള്ള പൈസയുടെ പലിശ കൊണ്ട് വേണം മരണം വരെ ജീവിക്കാൻ. ഇത് വെറുതെ പറഞ്ഞത് അല്ല. ചേലക്കരയിലെ ഒരു പ്രമുഖ ഡോക്ടർ പ്രീതിയുടെ വീട്ടിൽ എത്തി സാഹചര്യങ്ങൾ വിലയിരുത്തി സാക്ഷ്യപ്പെടുത്തിയതാണ്. അതായത് ഈ പെരുപ്പിച്ചു കാണിക്കുന്ന തുക ആ കുട്ടിയെ സംബന്ധിച്ച് അത്ര വലുതാണെന്ന അഭിപ്രായം ഇല്ല. ജീവിതത്തിൽ ആ അസുഖം ഭേദപ്പെടുമോ എന്ന് പോലും ഉറപ്പില്ലാത്ത, ഒരു ജോലി പോലും ലഭിക്കാൻ ഇടയില്ലാത്ത ആ കുട്ടിക്ക് ഇനി മരണം വരെ തള്ളി നീക്കാൻ ഉള്ള തുകയാണ് അത്. അത് കൊണ്ട് അവൾ ജീവിക്കട്ടെ, വീട് നന്നാക്കട്ടെ, തന്റേതല്ലാത്ത കാരണത്താൽ ഇങ്ങനെ ആകേണ്ടി വന്നതിൽ അവളെ കുറ്റം പറയൻ സാധിക്കില്ല. ആളുകൾ പണം നൽകിയത് അവളുടെ അവസ്ഥക്ക് ആണ്. അത് അവൾ എടുത്തോട്ടെ.
ഇനി സുശാന്തിനോടും സുശാന്തിന് വേണ്ടി മുറവിളി കൂട്ടുന്നവരോടും..
1.പ്രീതിയുടെ വിവരങ്ങൾ അറിഞ്ഞു സുശാന്ത് വന്നു വീഡിയോ ചെയ്ത് 42 +7 ലക്ഷം രൂപ വന്നു എന്ന് പറയുന്നു. ശരി, അതിൽ നിന്നും 10 ലക്ഷം മറ്റു ആളുകൾക്ക് ചാരിറ്റിക്കായി നൽകണം എന്ന് പറയുന്നതിലെ യുക്തി എന്താണ്?
2.സാമൂഹ്യ സേവനം എന്ന ലക്ഷ്യം മനസ്സിൽ ഉള്ള ഒരാൾക്ക് എങ്ങനെ ആണ് താൻ ചോദിച്ച പണം ലഭിച്ചില്ല എന്ന് അറിഞ്ഞ ഉടനെ ഇങ്ങനെ ഒക്കേ പ്രതികരിക്കാൻ സാധിക്കുക?
3. സ്വന്തം നാട്ടിൽ ഉള്ള മാറാരോഗികൾക്കു പണം നൽകാം എന്ന് പറഞ്ഞപ്പോൾ അത് പറ്റില്ല താൻ പറഞ്ഞവർക്ക് നൽകണം എന്ന് സുശാന്ത് വാശി പിടിച്ചത് എന്തിനാണ്?
4. സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന ഒരു സ്ത്രീ എന്ന നിലയിൽ താങ്കൾ പ്രീതിയോട് നടത്തിയ സംഭാഷണം ശരിയാണോ?
5. ഒന്നും നടക്കില്ല എന്ന് മനസിലായപ്പോൾ താങ്കൾ പ്രീതിയോട് വണ്ടി ക്യാഷ് ആവശ്യപെട്ടില്ലേ,?
6. നാല് ലക്ഷം താങ്കൾ പറഞ്ഞിട്ടല്ലേ അവൾ പിൻവലിച്ചത്, അത് ആരും അറിയാതെ വീട്ടിൽ വരുന്ന ആൾക്ക് നൽകാൻ പറഞ്ഞത് ഞങ്ങൾ വോയിസ് റെക്കോർഡിങ്ങിൽ കേട്ടതാണ്? ആ പണം എന്തിനാണ്?
7.ഇനി മറ്റു ആളുകൾക്ക് സഹായം ആവശ്യമാണെങ്കിൽ അവരുടെ ആവശ്യം അറിയിച്ചാൽ മലയാളികൾ നേരിട്ട് നല്കില്ലേ? ഇത് പ്രീതിയുടെ അവസ്ഥ കണ്ടു അവൾക്കു നൽകിയ പണം അല്ലെ..? അതിനി 42 ലക്ഷം ആയാലും കോടി ആയാലും?
ഇനി സുശാന്തിനോട്..നീ ചെയ്തത് നല്ല കാര്യം ആയിരുന്നു ഞങ്ങൾ പലതും അറിയുന്നത് വരെ, ഗോപിക എന്ന് പറയുന്ന ഞങ്ങളുടെ കുഞ്ഞു പെങ്ങൾക്ക് കരൾ മാറ്റി വെക്കാൻ 25 ലക്ഷം വേണം എന്ന് പറഞ്ഞപ്പോ 50 ലക്ഷം വന്നു നിറഞ്ഞു അക്കൗണ്ട് ക്ലോസ് ചെയ്തു, ഇനി പണം അയക്കരുതേ എന്ന് പത്രത്തിൽ കൊടുക്കേണ്ടി വന്ന നാടാണ് ഞങ്ങടെ, അത് കൊണ്ട് ചാരിറ്റിയെ പറ്റി യും crowd ഫണ്ടിങ്ങിനെ പറ്റി ഒന്നും ഞങ്ങളെ aആരും പഠിപ്പിക്കേണ്ട.
ഇനി പണം അയച്ചവരോട് : നിങ്ങളുടെ പണം എവിടെയും പോയിട്ടില്ല. പണം തിരികെ വേണ്ടവർക്ക് നൽകാൻ തയ്യാറാണ് എന്നാണ് പ്രീതി അറിയിച്ചിരിക്കുന്നത്. ബാക്കി ഉള്ള കാര്യങ്ങൾ നിയമപരമായി നേരിടാനാണ് പൊതുവായ തീരുമാനം. വനിത കമ്മീഷനെ ഇടപെടുത്തിയിട്ടുണ്ട്. വാർഡ് മെമ്പർ, പഞ്ചായത്ത് പ്രസിഡന്റ് MLA, തുടങ്ങിയവരും കൂടെയുണ്ട്, സ്ഥലത്തെ പ്രധാന രാഷ്ട്രീയ കക്ഷി കളെയും കാര്യം ധരിപ്പിച്ചിട്ടുണ്ട്. ഇനി ആ 10 ലക്ഷം വേണം എന്ന ഭീഷണിയുടെ സ്വരം ആണെങ്കിൽ ആ പണം ചോദിച്ചു ആരും ചേലക്കര കടന്നു പങ്ങാരപ്പിള്ളിക്ക് പോകില്ല..
ഞാനും എനിക്ക് കഴിയാവുന്ന ഇടത്തു നിന്നും കുറച്ചു തുക ഇതിലേക്കായി സ്വരൂപിച്ചു നൽകിയിട്ടുണ്ട്, അതിനി കുറവായാലും കൂടുതലായാലും തിരികെ വാങ്ങാൻ ഉദ്ദേശിക്കുന്നില്ല, നാട്ടുകാർ നൽകിയ പണം പ്രീതിയുടെ അവസ്ഥക്കാണ് അതിനി എത്ര ആയാലും അധികമാവില്ല... അതിൽ നിന്ന് ഫണ്ട് മാറ്റി ചെലവാക്കാൻ കഴിയില്ല. അത് എവിടെയും എഗ്രിമെന്റ് ചെയ്തിട്ടില്ല.
പ്രീതിയുടെയും സുശാന്തിന്റെയും നിലപാടുകൾ ചിലപ്പോൾ മാറിയേക്കാം, ഇത്രയും എഴുതിയത് നേരിട്ടുള്ള അറിവിന്റെ അടിസ്ഥാനത്തിൽ ആണ്.ഇനി സുശാന്തിനും പ്രീതിക്കും തങ്ങളുടെ ഭാഗങ്ങൾ ന്യായീകരിക്കാം നിയമ പരമായ മാർഗങ്ങളിലൂടെ.. അല്ലാതെ പ്രീതി എന്ന വ്യക്തിയെയും ഓൺലൈൻ ചാരിറ്റി പ്രവർത്തനങ്ങളെയും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നതിനോട് യോജിപ്പില്ല.
മുകളിൽ പറഞ്ഞതിന്റെ എല്ലാം ശബ്ദരേഖകൾ കയ്യിലുണ്ട്. അതിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ.ഇത് എഴുതിയതിന്റെ പേരിൽ നാളെകളിൽ അപമാനിക്കപ്പെട്ടേക്കാം, അക്രമിക്കപ്പെട്ടേക്കാം, ഒറ്റപെടുത്തിയേക്കാം, എന്നാലും ചിലത് പറയാതെ വയ്യ.