baburaj-son

ഗതാഗത നിയമം ലംഘിച്ച് അതിവേഗത്തിൽ കാറോടിച്ച താരപുത്രനെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ അമിത വേഗതയിൽ കാറോടിച്ചുപോയ നടൻ ബാബുരാജിന്റെ മകൻ അക്ഷയ്‍യെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളിൽ നിന്നും പിഴ ഇൗടാക്കി വിട്ടയച്ചു. 24കാരനായ അക്ഷയ്ക്കെതിരെ പൊലീസ് 500 രൂപയാണ് പിഴ ഈടാക്കിയത്.

ഇന്നലെ രാവിലെ 11.30 നായിരുന്നു സംഭവം. കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയിൽ പത്താംമൈലിന് സമീപം വേഗപരിശോധന നടത്തുന്ന പൊലീസ്, അമിത വേഗതയിലായെത്തിയ ആഢംബര കാറിന് കൈകാണിച്ചു.  എന്നാൽ അക്ഷയ് കാർ നിർത്താതെ ഓടിച്ചുപോകുകയായിരുന്നു.വാഹനം നിര്‍ത്താതെ പോയതോടെ സംശയം തോന്നിയ ഹൈവേ പൊലീസ് വിവരം ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ അറിയിച്ചു. തുടർന്ന് അടിമാലി സെന്റർ ജംഗ്ഷനിൽ മറ്റൊരു വാഹനത്തിൽ പൊലീസ്, കാർ തടയാനായി നിലയുറപ്പിച്ചു. പൊലീസിന്റെ നാടകീയ നീക്കങ്ങൾ കണ്ട് പ്രദേശവാസികളും വ്യാപാരികളും കാഴ്ചക്കാരായെത്തി. 

പന്ത്രണ്ടുമണിയോടെ വാഹനം ടൗണിലൂടെ ചീറിപ്പാഞ്ഞെത്തി. കാർ എത്തിയതോടെ പൊലീസും സമീപവാസികളും ചേർന്ന് വാഹനം തടഞ്ഞു.  ടൗണിലെ ഗതാഗതക്കുരുക്കില്‍പെട്ട കാറില്‍ കയറി പോലീസുകാര്‍ വാഹനം സ്റ്റേഷനിലേക്ക് വിട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാവ് നടൻ ബാബുരാജിന്റെ മകനാണെന്ന് മനസ്സിലായത്. കാർ പരിശോധിച്ചെങ്കിലും സംശയാസ്പദമായൊന്നും കണ്ടെത്താനായില്ല. തുടർന്ന് അമിത വേഗതയ്ക്ക് പിഴ ഈടാക്കി അക്ഷയ്‌യെ വിട്ടയക്കുകയായിരുന്നു. വാഹനം നിർത്താൻ കൈകാണിച്ചത് താൻ കണ്ടില്ലെന്ന് അക്ഷയ്​യുടെ പ്രതികരണം.ബാബുരാജിന്റെ ആദ്യവിവാഹബന്ധത്തിലുള്ള മകനാണ് അക്ഷയ്.