deepa-sreechithran

എസ്.കലേഷിന്റെ കവിത ദീപാ നിശാന്തിന്റെ പേരിൽ പ്രസിദ്ധീകരിച്ചത് താനാണെന്ന ആരോപണം നിഷേധിച്ച് സാംസ്കാരിക പ്രഭാഷകൻ എം.ജെ.ശ്രീചിത്രൻ. വാദത്തിന് അടിസ്ഥാനമില്ലെന്നും പ്രതികരണാർഹമല്ലെന്നും ശ്രീചിത്രൻ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. 

 

‘ഇന്നലെ വരെ കേട്ടിരുന്നത് ദീപാ നിശാന്തിന്റെ പേരിൽ കലേഷിന്റെ കവിത വന്നു എന്നാണ്. ഇപ്പോൾ കേൾക്കുന്നു, ഞാൻ കവിതയെഴുതി പകർത്തി ദീപയുടെ പേരിൽ കൊടുത്തെന്ന്. കവിതയെഴുതി എന്റെ പേരിൽ പ്രസിദ്ധീകരിച്ചു എന്നാണെങ്കിൽ ഞാൻ പ്രതികരിക്കാം. എന്നാലിത് ദീപയുടെ പേരിലിട്ടോ എന്നുപറഞ്ഞ് ശ്രീചിത്രന്‍ നല്‍കി എന്നൊക്കെയാണ് പറയുന്നത്. എന്തൊരു അയുക്തിപരമായ വാദമാണിത്? ഇതിൽ എന്ത് പ്രതികരിക്കാനാണ്?'’ അദ്ദേഹം ചോദിച്ചു.

 

‘കഴിഞ്ഞ ഒന്നരമാസമായി നമ്മളെല്ലാം വേറൊരു ടാസ്കിലാണല്ലോ. ഈ വാദം പ്രതികരണാർഹമാണെന്ന് പോലും തോന്നുന്നില്ല..’, ശ്രീചിത്രൻ പറഞ്ഞു. കോപ്പിയടിച്ചെന്ന് ആരോപണമുയർന്ന കവിത ദീപക്ക് എഴുതിനല്‍കിയത് ശ്രീചിത്രനാണെന്നും ദീപയുടെ പേരിൽ പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞതായും സോഷ്യൽ മീഡിയയില്‍ പ്രചാരണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീചിത്രന്റെ പ്രതികരണം. 

 

അങ്ങനെയിരിക്കെ, വര്‍ഷങ്ങള്‍ക്ക് ശേഷം പെട്ടെന്ന് പൊലിഞ്ഞുപോകും ഞാന്‍ – എന്ന് തുടങ്ങുന്ന കവിത ദീപാ നിശാന്ത് അതേപടി പകര്‍ത്തിയെന്നാണ് ആരോപണം. 2011ല്‍ എസ്.കലേഷ് ബ്ലോഗില്‍ എഴുതിയ, "അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍ നീ " എന്ന കവിത, അങ്ങനെയിരിക്കെ എന്ന പേരില്‍ അധ്യാപക സംഘടനയുടെ മാഗസിനില്‍ ദീപാനിശാന്ത് തന്‍റേതായി പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം. . എസ്. കലേഷിന്‍റെ ശബ്ദമഹാസമുദ്രം എന്ന കവിതാസമാഹാരത്തില്‍ ഉള്ള ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യന്‍ ലിറ്ററേച്ചറിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോയിലടക്കം കലേഷ് അവതരിപ്പിച്ച കവിതയുമാണിത്. 

എന്നാല്‍ കവിത മോഷ്ടിച്ചതല്ലെന്നും വരികള്‍ ഒന്നായതിന്‍റെ കാരണം ഉടന്‍ വെളിപ്പെടുത്തുമെന്നും ദീപാനിശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു.  കവിത മോഷ്ടിച്ച് പ്രശസ്തയാകേണ്ട കാര്യമില്ല. നവ മാധ്യമങ്ങളിലേത് വ്യക്തിപരമായ ആക്രമണമാണെന്നും അവജ്ഞയോടെ തള്ളുന്നുവെന്നുമായിരുന്നു ദീപയുടെ പ്രതികരണം. 

 

ദീപാ നിശാന്തിന്‍റെ ന്യായീകരണം ഞെട്ടിച്ചെന്നായിരുന്നു കലേഷിന്‍റെ പ്രതികരണം. മറ്റാരോ അവരുടേ പേരില്‍ പ്രസിദ്ധീകരിച്ച്  ചതിച്ചെന്നാണ് കരുതിയത് എന്നാല്‍ ന്യായീകരിച്ച് രംഗത്തെത്തിയപ്പോള്‍ വിഷമമുണ്ടായി. 

എസ്. കലേഷ് 2011 ല്‍ ബ്ലോഗിലെഴുതിയ കവിതയുടെ മൂന്നു വരികള്‍ മാത്രമൊഴിവാക്കി പദാനുപദം കവിത അതേപോലെ ദീപാനിശാന്തിന്‍റെ പേരില്‍ ചിത്രമടക്കമാണ് പ്രസിദ്ധപ്പെടുത്തിയത്.