വയനാട് കാരാപ്പുഴ ഡാമില്‍ രാവിലെ എത്തിയാല്‍ നല്ല കാഴ്ചകള്‍ മാത്രമല്ല പിടയ്ക്കുന്ന മീനും കിട്ടും. ആദിവാസികളുടെ കൂട്ടായ്മയായ ഫീഷറീസ് സൊസൈറ്റി മുഖേനയാണ് മീന്‍വില്‍പ്പന. കാരാപ്പുഴ ഡാമിന് സമീപത്ത് കഴിയുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമാണ് ജലസംഭരണിയിലെ മല്‍സ്യക്കൃഷി.

അതീവ ഭാംഗിയാണ് അതിരാവിലെകളില്‍ കാരാപ്പുഴയ്ക്ക്. പുലര്‍ച്ചെതന്നെ ആദിവാസി കുടുംബങ്ങള്‍ ആ ഭംഗിയിലേക്ക് കുട്ടത്തോണിയുമായി ഇറങ്ങും. കൈ നിറയെ മീനുകളുമായിട്ടാണ് മടക്കം. ചില ദിവസങ്ങളില്‍ ചാകരയായിരിക്കും.കട് ല, പിലോപ്പി,  ആരല്‍ തുടങ്ങിയ ഇനങ്ങളാണ്  ജലസംഭരണിയില്‍ പ്രധാനമായിട്ടും ഉള്ളത്. ഈ മല്‍സ്യങ്ങളെ ഡാമിന് സമീപത്ത് തന്നെ പ്രവര്‍ത്തിക്കുന്ന സ്റ്റാളിലേക്കാണ് എത്തിക്കുക. അപ്പോഴേക്കും അത്യാവശ്യാക്കാരെത്തിയിട്ടുണ്ടാകും.

ആദിവാസി കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം എന്നനിലയിലാണ് 2002 ല്‍ കാരാപ്പുഴ റിസോര്‍വോയര്‍ പട്ടികവര്‍ഗ ഫിഷറീസ് സൊസൈറ്റി രൂപീകരിച്ചത്. നിലവില്‍ പതിനാറ് പേരാണ് സജീവമായി മീന്‍പിടിക്കുന്നത്. ഇപ്പോള്‍ സീസണല്ല. എങ്കിലും നഷ്ടമില്ലെന്ന് കുടുംബങ്ങള്‍. ജലസംഭരണയില്‍ രണ്ട് തവണയായി മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷപിച്ചിരുന്നു. മഴക്കാലത്ത് ദിവസം അഞ്ച് കിന്റല്‍ മല്‍സ്യമെങ്കിലും ലഭിക്കാറുണ്ടെന്ന് സൊസൈറ്റി അധികൃതര്‍ പറയുന്നു.