പനിക്കും തലവേദനയ്ക്കുമൊക്കെ ഡോക്ടറോട് ചോദിക്കാതെ തന്നെ മരുന്നു കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ, ഡോക്ടർ ഏതെങ്കിലും അസുഖത്തിന് മരുന്നെഴുതിയാൽ ഇതിന് പാർശ്വഫലങ്ങളുണ്ടാകുമോ, മരുന്നിന് ഡോസ്കൂടുതലാണല്ലോ എന്നൊക്കെ ചിന്തിക്കുന്നതും നമ്മൾതന്നെയാണ്. അത്തരക്കാരുടെ സംശയങ്ങൾക്ക് മറുപടിയെഴുതിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. പ്രായം അനുസരിച്ചല്ല മരുന്നിന്റെ ഡോസ് നിർണയിക്കുന്നതെന്നും ഒാരോരുത്തരുടേയും ശരീരഭാരമനുസരിച്ചാണ് മരുന്നിന്റെ അളവ് നിർണയിക്കുന്നതെന്നും ഡോക്ടർ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഡോകടർ ഷിംനയുടെ കുറിപ്പ് വായിക്കാം.
സെക്കൻഡ് ഒപീനിയൻ - 038
ഈ പാരസെറ്റമോൾ ഗുളികയില്ലേ? അതന്നെ, പനിക്കും വേദനക്കും കഴിക്കുന്ന സാധനം. അത് മുതിർന്നോർക്കെല്ലാം 650/500mg, പിന്നെ പ്രായം കുറയുന്നതനുസരിച്ച് പൊട്ടിച്ച് മുക്കാൽ, പാതി, കാൽ, കാലിന്റെ പകുതി, ഇത്തിരിയോളം പൊടി... അങ്ങനെയാണല്ലോ ആചാരം. സിറപ്പാണേൽ ഇതേ പോലെ തോന്നിയ പോലെ കുഞ്ഞിന്റെ പ്രായമനുസരിച്ച് ഏറിയും മാറിയുമിരിക്കും. ഇങ്ങനെയൊക്കെയാണോ ഓരോ മരുന്നുകൾ കൊടുക്കേണ്ടത്? ഡ്രോപ്പർ, കുപ്പീടെ മൂടി, ടീ സ്‌പൂൺ, ടേബിൾ സ്‌പൂൺ, തൂക്കുപാത്രത്തിന്റെ മൂടി തുടങ്ങി നിങ്ങൾ ഇപ്പോൾ പ്രവർത്തിപ്പിച്ച് കൊണ്ടിരിക്കുന്ന ഉപകരണങ്ങളെല്ലാം നിർത്തി വെച്ച് ഈ #SecondOpinion ഒന്ന് ശ്രദ്ധിക്കൂ...
മരുന്നിന്റെ ഡോസ് ശാസ്‌ത്രീയമായി കണക്ക് കൂട്ടുന്നത് പ്രായമനുസരിച്ചല്ല. മുതിർന്നൊരു വ്യക്‌തിക്ക് ഏകദേശം വേണ്ട ഡോസ് ഏകീകരിച്ചിട്ടുണ്ടെങ്കിലും കുട്ടികളുടെ മരുന്നിന്റെ ഡോസ് തീരുമാനിക്കുന്നത് അവരുടെ ശരീരഭാരമനുസരിച്ചാണ്. അപ്പുറത്തെ വീട്ടിലെ മൂന്ന് വയസ്സുള്ള ഗുണ്ടുമണിയുടെ മരുന്ന് നമ്മുടെ ശരാശരി ഭാരമുള്ള കുഞ്ഞിന് അത്ര തന്നെ വേണ്ടി വരില്ല. ഉദാഹരണത്തിന്, നേരത്തേ പറഞ്ഞ എല്ലാവർക്കുമറിയുന്ന പാരസെറ്റമോളിന്റെ ഉദാഹരണം തന്നെയെടുക്കാം. കുട്ടികൾക്കുള്ള ഡോസ് 15mg/kg/dose എന്നതാണ്. പത്ത് കിലോ ഉള്ള കുട്ടിക്ക് 150 മില്ലിഗ്രാം പാരസെറ്റമോളാണ് ഒരു നേരം കൊടുക്കേണ്ടി വരിക. കൂടാൻ പാടില്ല, കുറഞ്ഞാൽ ഫലവും കാണില്ല.
ഈ പാരസെറ്റമോൾ സിറപ്പാകുമ്പഴോ? അഞ്ച് മില്ലിയിൽ 125മി.ഗ്രാം, 250മി.ഗ്രാം, 500മി.ഗ്രാം തുടങ്ങിയ പല ഡോസുകൾ ഉള്ളവ ഉണ്ട്. മെഡിക്കൽ ഷോപ്പിൽ പോയി 125മി.ഗ്രാമിന്റെ സിറപ്പിന് പകരം 250 മി.ഗ്രാമിന്റെ സിറപ്പ് മേടിച്ച് അഞ്ച് മില്ലി കുഞ്ഞിന് കൊടുത്താൽ ഇരട്ടി ഡോസാണ് അകത്ത് ചെല്ലുക. അതേ പോലെ, അഞ്ച് തുള്ളി മരുന്ന് ഡ്രോപ്പറുപയോഗിച്ച് കൊടുക്കാൻ ഡോക്‌ടറെഴുതിയതിന് പകരം അഞ്ച് മില്ലി കൊടുത്താൽ, 0.25മില്ലിക്ക് പകരം കുഞ്ഞ് കുടിക്കുക അതിന്റെ ഇരുപത് ഇരട്ടിയും. ഗുട്ടൻസ് പിടികിട്ടിയോ?
കൺഫൂഷനായെങ്കിൽ ഇത്രയേ ഉള്ളൂ, ഡോക്ടറോട് ചോദിക്കാതെ ഒരിക്കലും ഊഹത്തിന്റെ പുറത്ത് മരുന്നും ഡോസുമൊന്നും തീരുമാനിക്കരുത്. ഡോക്‌ടർ പറഞ്ഞ ഡോസിനല്ലാതെ സ്വന്തം യുക്‌തിക്കനുസരിച്ച് ഒരു മരുന്നും ആർക്കും കൊടുക്കുകയുമരുത്. പ്രത്യേകിച്ച് കുട്ടികൾക്ക് അവരുടെ വലിപ്പമനുസരിച്ച് ഡോസ് നിങ്ങൾ തീരുമാനിക്കുന്നത് വലിയ അപകടമുണ്ടാക്കാം. മെഡിക്കൽ ഷോപ്പിൽ പോയി പല്ല്‌വേദനക്ക് തൊട്ട് അബോർഷന് വരെ പരിചയത്തിന്റെ പേരിൽ മരുന്ന് വാങ്ങുമ്പോൾ അതിന്റെ ഗുണമോ ദോഷമോ പ്രവർത്തനരീതിയോ ഒന്നും കാര്യമായറിയാത്ത ഒരാളിൽ നിന്നും അതേറ്റു വാങ്ങുന്ന റിസ്‌ക് മനസ്സിലാക്കുക. ഒരാൾക്ക് അമൃതാകുന്നത് മറ്റൊരാൾക്ക് അലമ്പാകാം. അമൃത് തന്നെ അധികമായാൽ വിഷമാണെന്നും ബനാനടോക്കുണ്ട്. ചുരുക്കത്തിൽ, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.
.
വാൽക്കഷ്‌ണം: 'ആ ഡോക്‌ടർ ഭയങ്കര ഡോസിൽ മരുന്നെഴുതും' എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരു മരുന്നിനും അങ്ങനെയൊരു ഡോസില്ല. ഒരു ഡോക്‌ടർക്കും അധികം ഡോസോ കുറവ് ഡോസോ നൽകാൻ സാധിക്കില്ല. അത് കൊണ്ട് പ്രത്യേകിച്ച് ഗുണമില്ല എന്നത് കൊണ്ട് ആരുമത് ചെയ്യില്ല. മുന്നിലുള്ള രോഗിയുടെ ഭാരം/പ്രായം/ശാരീരിക അവസ്‌ഥ എന്നിവ അനുസരിച്ച് 'സ്‌റ്റാൻഡേർഡ് ഡോസ്' ആണ് നൽകുക. അതുകൊണ്ട് വല്ലോരും പറയുന്നത് കേട്ട് ഡോക്‌ടറെ സംശയിക്കേണ്ട. ഇതിനൊക്കെയുള്ള കണക്കും കണക്ക്‌കൂട്ടലും പഠിച്ച് തന്നെയാണ് നിങ്ങളെ മുന്നിൽ ഡോക്‌ടർ ഇരിക്കുന്നത്...