സന്തോഷത്താൽ നൃത്തം ചവിട്ടി ആ പതിനെട്ടുകാരി പോയത് ജയിലിലേക്ക്. ശിരോവസത്രം ധരിക്കാതിരുന്നതിനാണ് പെൺകുട്ടി ജയിലിലടയ്ക്കപ്പെട്ടത്. ഇറാനിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം. സന്തോഷത്തോടെ വീട്ടിനുള്ളിൽവച്ചു ചെയ്ത നൃത്തം റെക്കോർഡു ചെയ്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. മദേ ഹോജാബ്രി എന്നാണു പെൺകുട്ടിയുടെ പേര്. ശിരോവസ്ത്രമില്ലാതെ വീട്ടിൽ ചെയ്ത നൃത്തം റെക്കോർഡ് ചെയ്തു പോസ്റ്റ് ചെയ്തതിന്റെ പേരിൽ കഴിഞ്ഞയാഴ്ച പൊലീസ് പെൺകുട്ടിയെ തടഞ്ഞുവച്ചിരുന്നു. വെള്ളിയാഴ്ച ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ട വീഡിയോയിൽ തന്റെ തെറ്റു സമ്മതിച്ചു മാപ്പപേക്ഷിക്കുന്ന ഹൊജാബ്രിയെ കാണാം.
അറസ്റ്റ് ചെയ്യപ്പെട്ടു ജയിലഴികൾക്കുള്ളിൽ അടയ്ക്കപ്പെട്ട പെൺകുട്ടി തെറ്റു സമ്മതിച്ച് മാപ്പപേക്ഷിച്ചിരിക്കുന്നു. വെള്ളിയാഴ്ച ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ട വീഡിയോയിൽ തന്റെ തെറ്റു സമ്മതിച്ചു മാപ്പപേക്ഷിക്കുന്ന ഹൊജാബ്രിയെ കാണാം. ധാർമിക നിയമങ്ങളുടെ ലംഘനമാണ് എന്റെ പ്രവൃത്തി. സമൂഹമാധ്യമത്തിൽ കൂടുതൽ പിന്തുണ നേടാനുള്ള ശ്രമം മാത്രമാണ് ഞാൻ നടത്തിയത്. ദുരുദ്ദേശ്യങ്ങളൊന്നുമില്ല എന്നു പറയുന്ന ഹൊജാബ്രിയെ കാണാം. സമ്മർദത്തെത്തുടർന്നു പൊലീസ് നിർബന്ധിച്ചാണോ ഹോജാബ്രിയെക്കൊണ്ട് തെറ്റു സമ്മതിപ്പിച്ചു വീഡിയോ രേഖപ്പെടുത്തിയത് എന്നു വ്യക്തമല്ല.
നൃത്തം ഒരു കലയാണ്. കുറ്റകൃത്യമൊന്നുമല്ല. പിന്നെന്തിനാണ് അറസ്റ്റ് എന്നാണ് എല്ലാവരുടെയും ചോദ്യം. 40 വർഷം മുമ്പ് ഇറാനിലെ സ്കൂളുകളിൽ നൃത്തം പഠിപ്പിച്ചിരുന്നു. പുതിയ ഭരണകൂടത്തിന്റെ വരവോടെയാണ് നൃത്തം നിരോധിച്ചതും നൃത്തം ചെയ്യുന്നവരെ തടവുകാരാക്കുന്നതുമൊക്കെ എന്ന് ചരിത്രത്തിൽനിന്നുള്ള ഉദാഹരണം കൂട്ടുപിടിച്ചു പറയുന്നവരുമുണ്ട്. നൃത്തം ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്തതു തെറ്റ്. കുറ്റം സമ്മതിപ്പിച്ചു വീഡിയോ പുറത്തുവിട്ടത് അതിലും ഹീനമായ കുറ്റകൃത്യം എന്നു പറയുന്നു സമൂഹ മാധ്യമങ്ങളിൽ പെൺകുട്ടിക്കുവേണ്ടി ശബ്ദമുയർത്തുന്നവർ. ഒരു നർത്തകിക്കു നൃത്തം ചെയ്യാതിരിക്കാനാവില്ല. പാട്ടുകാരിക്കു പാട്ടു പാടാതിരിക്കാനും. എഴുത്തുകാരന് എഴുതുകയാണു പ്രധാനം. ഇവയിൽനിന്നെല്ലാം വിലക്കിയാൽ ഭ്രാന്തു പിടിക്കുകയാവും ഫലമെന്നും പെൺകുട്ടിയെ പിന്തുണയ്ക്കുന്നവർ പറയുന്നു.