ഇതാണ് യഥാർഥ ഹീറോ... പുണെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ കേഡറ്റുകളുടെ ക്രോസ്കൺട്രി ചാപ്യന്‍ഷിപ്പിനിടെ പരുക്കേറ്റ സൈനികനെ അരക്കിലോമീറ്ററോളം ചുമലിലേറ്റി ഫിനിഷ് ചെയ്ത് താരമായി സഹ സൈനികൻ. 14 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍ സ്ക്വാഡ്രണ്‍ ക്രോസ് കണ്‍ട്രി ചാപ്യന്‍ഷിപ്പിനിടെയായിരുന്നു സംഭവം. ഇക്കോ സ്ക്വാഡ്രനിലെ സൈനികനായ ചിരാഗ് അറോറയാണ് മത്സരത്തിനിടെ പരുക്കേറ്റ ജൂനിയറായ സഹസൈനികന്‍ ദേവേഷ് ജോഷിയെ ചുമലിലേറ്റി 2.5 കിലോമീറ്റര്‍ ഓടിയത്. 55 മിനിട്ടുകൊണ്ട് ചിരാഗ് മത്സരം ഫിനിഷ് ചെയ്തു.
ഹാഫ്ടൈമോ, ടൈം ഔട്ടോ ഇല്ലാത്ത മത്സരത്തില്‍ പകരക്കാരെ വയ്ക്കാനും അനുവാദമില്ല. ഓരോ ആറു മാസം കൂടുമ്പോഴും ഡിഫൻസ് അക്കാദമി ക്രോസ്കൺട്രി ൽസരം നടത്താറുണ്ട്. ആദ്യവര്‍ഷ കേഡറ്റുകളൊഴികെ എല്ലാവരും മത്സരത്തില്‍ പങ്കെടുക്കണം. മത്സരത്തില്‍ വിജയിക്കുന്നയാളുടെ സ്ക്വാഡ്രന് നിശ്ചിത പോയന്റ് ലഭിക്കും. തന്റെ സഹസൈനികന്‍ വീണുപോയതുകൊണ്ട് തങ്ങളുടെ സ്ക്വാഡ്രിന് ലഭിക്കേണ്ട പോയന്റുകള്‍ നഷ്ടമാരുതെന്ന് ചിരാഗിന് നിര്‍ബന്ധമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ദേവേഷ് ജോഷിയെ ചുമലിലേറ്റി അദ്ദേഹം മത്സരം ഫിനിഷ് ചെയ്തു. ക്രോസ് കണ്‍ട്രിയില്‍ വർഷങ്ങളായി വിജയിക്കുന്നത് ഇക്കോ സ്ക്വാഡ്രനാണ്. ആ റെക്കോര്‍ഡ് തകരാതെ കാക്കാനും കൂടിയായിരുന്നു ചിരാഗിന്റെ ഉജ്ജ്വല പ്രകടനം.