കണ്ണട വിവാദത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ പരോക്ഷമായി കളിയാക്കി മുന്‍ കോഴിക്കോട് കളക്ടര്‍ എന്‍.പ്രശാന്ത്. ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ സ്റ്റാഫംഗമായ പ്രശാന്തിന്‍റെ പരിഹാസം. പത്ത് വർഷമായി സർക്കാർ ജോലിയിൽ തുടര്‍ന്നിട്ടും ഇതുവരെ മരുന്നിനും ആശുപത്രിക്കും ചികിത്സയ്ക്കും ചെലവായ തുക സർക്കാറിൽ നിന്ന് എഴുതി വാങ്ങീട്ടില്ലെന്ന് പറഞ്ഞാണ് കുറിപ്പിന്‍റെ തുടക്കം.
വലിയ തുക ചെലവായ മൂന്ന് നാല് അവസരങ്ങൾ ഉണ്ടായിട്ടുണ്ട് ഇതുവരെ. (ഇത് വായിക്കുന്ന എന്റെ അച്ഛൻ എന്റെ പിടിപ്പുകേടിനെക്കുറിച്ച് വാചാലനാവുന്നത് എനിക്കിപ്പൊ കേൾക്കാം.) എന്നെങ്കിലും ക്ലെയിം ചെയ്ത് തുടങ്ങേണ്ടി വരും എന്നറിയാം. ഡിങ്കാനുഗ്രഹത്താൽ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാൻ അവസരം ഉണ്ടാവാതിരിക്കട്ടെ– അദ്ദേഹം എഴുതുന്നു. ചില അനുഭവങ്ങളും ചേര്‍ത്താണ് കുറിപ്പ്. ഒപ്പം ഒരു പഴയ കണ്ണടയുടെ ചിത്രവും.
കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം.
പത്ത് വർഷമായി സർക്കാർ ജോലിയിൽ. ഇതുവരെ മരുന്നിനും ആശുപത്രിക്കും ചികിത്സക്കും ചെലവായ തുക സർക്കാറിൽ നിന്ന് എഴുതി വാങ്ങീട്ടില്ല. വലിയ തുക ചെലവായ മൂന്ന് നാല് അവസരങ്ങൾ ഉണ്ടായിട്ടുണ്ട് ഇതുവരെ. (ഇത് വായിക്കുന്ന എന്റെ അച്ഛൻ എന്റെ പിടിപ്പുകേടിനെക്കുറിച്ച് വാചാലനാവുന്നത് എനിക്കിപ്പൊ കേൾക്കാം.) എന്നെങ്കിലും ക്ലെയിം ചെയ്ത് തുടങ്ങേണ്ടി വരും എന്നറിയാം. ഡിങ്കാനുഗ്രഹത്താൽ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാൻ അവസരം ഉണ്ടാവാതിരിക്കട്ടെ.
രണ്ട് മാസം മുൻപ് പുതിയ കണ്ണട വാങ്ങാൻ തീരുമാനിച്ച് 'പ്രമുഖ' കണ്ണാടിക്കടയുടെ കൊച്ചി ശാഖയിൽ സുഹൃത്തായ TR Shamsudheen ഷംസുവിനോടൊപ്പം കേറി. അവിടത്തെ ഒന്നുരണ്ട് കോയ്ക്കോടൻ സ്റ്റാഫ് എന്നെ തിരിച്ചറിഞ്ഞു. അറിയുന്ന പോലീസുകാരൻ രണ്ടടി അധികം തരും എന്ന് പറഞ്ഞ പോലെ അവർ ഏറ്റവും കിടിലം കണ്ണട ഐറ്റംസ് നിരത്തിത്തുടങ്ങി.
ഞാൻ കെഞ്ചി.. കരുണ കാണിക്കണം... ലുക്ക് ഇല്ലെന്നേ ഉള്ളൂ..സർക്കാരുദ്യോഗസ്ഥനാണ്. രണ്ട് മാസത്തിലൊരിക്കൽ കണ്ണട പൊട്ടിക്കുന്ന ശീലമുണ്ട്, ട്രെയിൻ യാത്രയിൽ കണ്ണാടി കളയുന്ന ശീലവുമുണ്ട്.. എന്നെപ്പോലുള്ളവർക്ക് പറ്റിയത് തന്നാ മതി.. എവിടെ?!!! അവസാനം ₹75,000 ക്ക് തൊട്ടാപൊട്ടുന്ന ഐറ്റം എനിക്ക് വേണ്ടി സെലെക്റ്റ് ചെയ്ത് ഒരു കൊയ്ക്കോടൻ അവന്റെ സെയിൽസ്മാൻ സ്പിരിറ്റ് പ്രദർശിപ്പിച്ചു. അവിടന്ന് എങ്ങനേലും കൈച്ചിലായി പോവാൻ നോക്കുന്ന എന്നെ കട മൊയലാളി മലപ്പുറത്തൂന്ന് ഫോണിലൂടെ പിടികൂടാൻ നോക്കുന്നു. സെയിൽസ്മാൻ വഴിമുടക്കി നിൽക്കുന്നു. ബിസ്മില്ല കേൾക്കുന്ന ആടിന്റെ മാനസികാവസ്ഥയായിരുന്നു എനിക്ക്.
ഇപ്പൊ തിരിച്ച് വരാന്ന് പറഞ്ഞ് ഷംസുഭായ് എന്നെ അവിടുന്ന് സാഹസികമായി ഇറക്കി. ടേക്കോഫിന്റെ ക്ലൈമാക്സിൽ ചാക്കോച്ചൻ അതിർത്തി കടന്ന പോലെ കടക്ക് പുറത്ത് ഇറങ്ങി. ("കടക്കൂ പുറത്തല്ല", ഇറ്റ് ഈസ് "കടക്ക് പുറത്ത്" ). രണ്ട് ദിവസം കഴിഞ്ഞപ്പൊ Riya അല്ല, Vinod വിനോദാണ് ലെൻസ്‌കാർട്ട് സജസ്റ്റ് ചെയ്തത്. കണ്ണട വാങ്ങി. 5000/-സംതിംഗ്. ശുഭം.