ആയിരങ്ങളെ അണിനിരത്തി കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ സിപിഐയുടെ പ്രതിഷേധം. ആര്‍എസ്എസിനെയും ബിജെപിയെയും പുറത്താക്കി രാജ്യത്തെ രക്ഷിക്കണമെന്ന് ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. വിശാല ഇടത് ഐക്യമെന്ന ആവശ്യം ഡി.രാജ വീണ്ടും ഉയർത്തി.
മൂന്ന് പതിറ്റാണ്ടിനുശേഷം ഡൽഹിയിൽ സിപിഐയുടെ വമ്പൻ പ്രതിഷേധം. രാജ്യ വ്യാപകമായുള്ള ആയിരക്കണക്കിനുപേർ രാംലീല മൈതാനിയിലേക്ക് ഒഴുകിയെത്തി. നരേന്ദ്രമോദിയുടെ ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകർത്തുവെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. ആര്‍എസ്എസ് മേധാവി സംഘപരിവാർ സംഘടനകളെ നിലയ്ക്ക് നിർത്തണമെന്നും എല്ലാവർക്കും ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നും ജനറൽ സെക്രട്ടറി.
'മാറ്റം അനിവാര്യം' എന്ന പേരിൽ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ പ്രതിഷേധം സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. കേരളത്തിൽനിന്ന് രണ്ടായിരത്തോളം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. സിപിഎം അടക്കമുള്ള മറ്റ് ഇടതു പാർട്ടികളെയോ പ്രതിപക്ഷ പാർട്ടികളെയോ റാലിയിലേക്ക് ക്ഷണിച്ചിരുന്നില്ല.