തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ആദ്യ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ അവിശ്വസനീയമായ വിജയത്തിന് പിന്നാലെ കേന്ദ്രത്തിലേക്ക് മോഹം വെയ്ക്കുകയാണ് ടിവികെ. രണ്ടു ദിവസത്തിനിടെ ടിവികെയുടെ രണ്ടു മുതിര്‍ന്ന നേതാക്കളാണ് വിജയ്‍യുടെ പ്രധാനമന്ത്രി സാധ്യതകളെ പറ്റി സംസാരിച്ചത്. അതിലൊരാൾ വിജയ്‍ 2029 ലെ പ്രധാനമന്ത്രിയായി നേരിട്ട് ഉയർത്തിക്കാട്ടുകയും ചെയ്തു.
മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായ ശരത്കുമാറും പൊതുമരാമത്ത് മന്ത്രി ആദവ് അര്‍ജുനുമാണ് വിജയ്‍യുടെ പ്രധാനമന്ത്രി സാധ്യതകളെ പറ്റി സംസാരിച്ചത്. വിജയ് ഭാവിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറിയേക്കാം എന്നാണ് ശരത്കുമാറിന്‍റെ വാക്കുകള്‍. 'താങ്കളാണ് അടുത്ത പ്രധാനമന്ത്രി. രാവിലെയോ രാത്രിയോ നോക്കാതെ ജോലി ചെയ്യുന്ന താങ്കൾ തീർച്ചയായും അടുത്ത പ്രധാനമന്ത്രിയാണ്' എന്നാണ് ചൊവ്വാഴ്ച നടന്ന തമിഴ്നാട് നിയമസഭാ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞത്.
Also Read: നടി സുകുമാരിയുടെ മരണം ആത്മഹത്യ? 'ചേച്ചി എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ'; സംശയം പ്രകടിപ്പിച്ച് വിനയന്‍
നേരിട്ട് വിജയ്‍യുടെ പേരു പറഞ്ഞില്ലെങ്കിലും ദക്ഷിണേന്ത്യയിൽ നിന്നുള്ള, തമിഴ്നാട്ടില്‍ നിന്നുള്ള ഒരാൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്നാണ് ആദവ് അർജുൻ ആവശ്യപ്പെട്ടത്. 'ഒരു പ്രധാനമന്ത്രി ദക്ഷിണേന്ത്യയിൽ നിന്ന് ഉയർന്നുവരേണ്ടതുണ്ട്, ഒരുപക്ഷേ ഇപ്പോഴായിരിക്കില്ല. ഭാവിയിൽ, അദ്ദേഹം എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുകയും എല്ലാവരെയും തുല്യമായി കാണുകയും ചെയ്യും' എന്നാണ് ആദവ് ഇന്ത്യാ ടുഡേ റൗണ്ട്‌ടേബിൾ തമിഴ്‌നാട് പരിപാടിയിൽ പറഞ്ഞത്.
തമിഴ്നാട്ടില്‍ നിന്നും ഇതുവരെ ഒരാളും ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടില്ല. 1996-97 വരെ പ്രധാനമന്ത്രിയായിരുന്ന കര്‍ണാടകയില്‍ നിന്നുള്ള എച്ച്‍ഡി ദേവഗൗഡയാണ് അവസാനം പ്രധാനമന്ത്രിയായ ദക്ഷിണേന്ത്യക്കാരന്‍. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ചു ജയിച്ച ടിവികെ ഒരു കക്ഷിയുടെയും ഭാഗമല്ല. നിലവില്‍ എന്‍ഡിഎ വിരുദ്ധ കക്ഷികളുടെ പിന്‍ബലത്തിലാണ് തമിഴ്നാട്ടില്‍ ഭരിക്കുന്നത്. അതിനാല്‍ 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിവികെ ഇന്ത്യ മുന്നണിയിലേക്ക് എത്തുമോ എന്നത് വലിയ ചോദ്യമാണ്.