ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന അധിക്ഷേപങ്ങളില്‍ വികാരഭരിതനായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. നരേന്ദ്ര മോദി തന്റെ ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളെയും ത്യാഗങ്ങളെയും കുറിച്ച് പുതിയ തലമുറയ്ക്ക് എന്തറിയാം എന്ന് പവന്‍ കല്യാണ്‍ ചോദിച്ചു. വിശാഖപട്ടണത്തിന് സമീപമുള്ള ഭോഗാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് പവൻ കല്യാൺ ഇക്കാര്യം വ്യക്തമാക്കിയത്.
'അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് കണ്ടപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞുപോയി. ഇന്നത്തെ തലമുറയ്ക്ക് അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി എന്തറിയാം. നമ്മുടെ രാജ്യത്തേക്ക് വളരെയധികം വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നുണ്ട്, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യം വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. ബാഹ്യ ശത്രുക്കളോടും ആഭ്യന്തര ശത്രുക്കളോടും അദ്ദേഹത്തിന് പോരാടേണ്ടതുണ്ട്. പ്രധാനമന്ത്രിയായതിനുശേഷം അദ്ദേഹം ഒരു ദിവസം പോലും മോദി അവധിയെടുത്തിട്ടില്ല. നമ്മൾ അദ്ദേഹത്തെ ബഹുമാനിക്കണം. അദ്ദേഹത്തിനെതിരെയുള്ള ഏതൊരു അധിക്ഷേപവും ഞങ്ങൾക്ക് നേരെയുള്ള അധിക്ഷേപമാണ്,' പവന്‍ കല്യാണ്‍ പറഞ്ഞു.
'രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനോടൊപ്പം, അതിർത്തിയിലെ ശത്രുരാജ്യങ്ങളോടും സ്വന്തം നാട്ടിലെ ആഭ്യന്തര ശത്രുക്കളോടും ഒരേസമയം മോദി പോരാടുന്നു. അത്തരമൊരു വ്യക്തിയോട് നമ്മൾ കടപ്പെട്ടിരിക്കുന്നു, രാജ്യത്തിനുവേണ്ടി നമ്മൾ അദ്ദേഹത്തിന്റെ പിന്നിൽ നിൽക്കുമെന്ന് ഉറപ്പുനൽകുകയാണ് വേണ്ടത്. 25 വയസ്സിന് താഴെയുള്ള കുട്ടികളുടെ മാതാപിതാക്കളെ, നമ്മുടെ കുട്ടികളിൽ ശരിയായ മൂല്യങ്ങളും പാരമ്പര്യങ്ങളും വളർത്തിയെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അവരെ രാജ്യത്തിന് ഉപയോഗമുള്ളവരാക്കി രൂപപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്.
ഇന്ന് ഞാൻ നരേന്ദ്ര മോദിയുടെ ഒരു വിഡിയോ കണ്ടു. തന്നെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തവരോട് പോലും അദ്ദേഹം മഹാമനസ്കതയോടെ ക്ഷമിക്കുന്നു. അത് അദ്ദേഹത്തിന്റെ മഹത്വമാണ്. ആ ശുദ്ധമായ ഹൃദയത്തിന് എന്റെ അഭിവാദ്യങ്ങൾ. പുരോഗതിയുടെ പാതയിൽ രാഷ്ട്രത്തെ മുന്നോട്ട് നയിക്കുന്നത് ഒരു പുണ്യ ദൗത്യമായി, ഒരു രാമ-കാര്യമായിട്ടാണ് അദ്ദേഹം കാണുന്നത്. രാമന്റെ ദൗത്യത്തിനിടയിൽ ഹനുമാൻ ലങ്കയിലേക്ക് ചാടി എണ്ണമറ്റ തടസ്സങ്ങൾ നേരിട്ട് വിജയം നേടിയതുപോലെ, മോദിയും എന്ത് തടസ്സങ്ങൾ വന്നാലും രാഷ്ട്രസേവനത്തിൽ അചഞ്ചലമായ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുകയാണ്,' പവന്‍ കല്യാണ്‍ പറഞ്ഞു.