നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകളിലും ആഴ്ചകളായി രാജ്യത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജിക്കുശേഷം തങ്ങള്‍ക്ക് രണ്ട് ആവശ്യങ്ങള്‍ കൂടി ബാക്കിയുണ്ടെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി പ്രസിഡന്റ് അഭിജിത്ത് ദീപ്കെ . ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ക്കുനേരെ അതിക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സിജെപിയുടെ മറ്റ് ആവശ്യങ്ങള്‍.
‘ധർമേന്ദ്ര പ്രധാൻ രാജിവെച്ചു, എന്നാൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകേണ്ടതല്ലേ? അവർക്ക് അത് ലഭിക്കേണ്ടതല്ലേ? ആ കുടുംബങ്ങളെല്ലാം 1 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് അർഹരാണ്. രണ്ടാമതായി, ഇരുപതാം തീയതി ഗുണ്ടകളെപ്പോലെ പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം.’ – എന്നായിരുന്നു അഭിജിത് ദീപകെയുടെ പ്രതികരണം. ജൂലൈ 20നോ അതിനുശേഷമോ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടു. ‘വിദ്യാർത്ഥി ശക്തി ദീർഘകാലം വാഴട്ടെ’ എന്ന് സിജെപി എക്സിൽ കുറിച്ചു. പാറ്റകളുമായി കളിക്കാന്‍ നില്‍ക്കരുത് എന്നും ദീപ്കെ കൂട്ടിച്ചേര്‍ത്തു. ധര്‍മേന്ദ്രപ്രധാന്‍റെ രാജി അറിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്ന അഭിജിത് ദീപ്കെയുടെ വിഡിയോയും സിജെപി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
'ഇത് ജനാധിപത്യത്തിന്‍റെ വിജയം' എന്നായിരുന്നു ധര്‍മേന്ദ്രപ്രധാന്‍റെ രാജിയോടുള്ള സോനം വാങ്ചുകിന്‍റെ പ്രതികരണം. 'എല്ലാവര്‍ക്കും നന്ദി' എന്നും അദ്ദേഹം എക്സില്‍ കുറിച്ചു. പാർലമെന്റിൽ ചോദ്യക്കടലാസ് ചോർച്ചാ വിഷയം ചർച്ച ചെയ്യാമെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്നും ചോദ്യക്കടലാസ് ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ ഉറപ്പുനൽകിയതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രി അദ്ദേഹം തന്റെ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു.
വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായുള്ള ആഹ്വാനമായി ഒരു മാസം മുമ്പ് ആരംഭിച്ച, 'പാറ്റക'ളുടെ സമരം പിന്നീട് വലിയൊരു പ്രക്ഷോഭമായി വളരുകയായിരുന്നു. തിങ്കളാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പാര്‍ലമെന്‍റിലേക്ക് നടത്തിയ മാര്‍ച്ച് പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. പൊലീസ് നടപടിയില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നുവന്നത്.