മുട്ടയേറില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി ടിഎംസി എംപി മഹുവ മൊയ്ത്ര. ലോക്‌സഭാ സ്പീക്കറിൽ നിന്ന് യാതൊരു സംരക്ഷണവും ലഭിക്കുന്നില്ലെന്നും പൊലീസ് കാഴ്ചക്കാരാകുന്നു എന്നും മഹുവ ആരോപിച്ചു. സ്പീക്കര്‍ അടിന്തര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ടിഎംസിയിലെ തര്‍ക്കത്തിന്റെ ഫലമെന്നാണ് ബിജെപി മറുപടി.
ഇന്നലെയാണ് മഹുവ മൊയ്ത്രയുടെ കൃഷ്ണനഗറിലെ ഓഫീസിന് നേരെ ആൾക്കൂട്ടം മുട്ടയും ചീഞ്ഞ പച്ചക്കറികളും എറിഞ്ഞത്. തത്സമയം വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ച് മഹുവ ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു ദിവസം പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് രൂക്ഷ വിമര്‍ശനം. ലോക്‌സഭാ വനിത എംപിയായ തനിക്ക് സ്പീക്കറിൽ നിന്ന് യാതൊരു സംരക്ഷണവും ലഭിക്കുന്നില്ലെന്ന് മഹുവ. പോലീസ് അക്രമികൾക്ക് കൂട്ടുനിൽക്കുന്നു. ബിജെപി ഗുണ്ടകൾ 4 മണിക്കൂർ തന്നെ തടഞ്ഞുവെച്ചെന്നും മഹുവ പ്രതികരിച്ചു. വിചിത്രമാണ് ബിജെപി മറുപടി. പോക്കറ്റിലെ മുട്ട കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടറുകൾക്ക് കഴിയില്ലെന്നും ആക്രമണത്തിനു കാരണം ടിഎംസിയിലെ തർക്കമാണെന്നും ബിജെപി അധ്യക്ഷൻ സമീക് ഭട്ടാചാര്യ.
അധികാരത്തിലിരിക്കുന്നവരുടെ ഉത്തരവുകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഭീരുക്കളാണ് അക്രമികൾ എന്നും ബംഗാളിലെ ക്രമസമാധാന നിലയാണ് വ്യക്തമാകുന്നത് എന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് വിമര്‍ശിച്ചു. ബിജെപി അധികാരം ദുരുപയോഗിച്ച് രാഷ്ട്രീയ അക്രമം അഴിച്ചുവിടുന്നു എന്ന് അഖിലേഷ് യാദവ് ആരോപിച്ചു. തിരഞ്ഞെടുപ്പിന് ശേഷം മമത പക്ഷ TMC നേതാക്കള്‍ക്ക് നേരെ വലിയ ആക്രമണമാണ് സംസ്ഥാനത്ത് നടക്കുന്നത്.