ഒരു കാലത്ത് കുടുംബാസൂത്രണത്തെ ശക്തമായി അനുകൂലിച്ചിരുന്ന നിലപാടിൽ നിന്ന് വ്യതിചലിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തങ്ങളുടെ സർക്കാർ മൂന്നാമത്തെ കുട്ടിയുടെ ജനനത്തിന് 30,000 രൂപയും നാലാമത്തെ കുട്ടിക്ക് 40,000 രൂപയും കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്നാണ് പ്രഖ്യാപനം.
ഈ തീരുമാനം മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കവുമായി ഇതിനെ ബന്ധിപ്പിച്ച പ്രതിപക്ഷ പാർട്ടികൾ എന്തുകൊണ്ടാണ് ദേശീയ തലത്തിൽ ഒരു കുടുംബാസൂത്രണ നയം നടപ്പിലാക്കാത്തത് എന്നും ചോദ്യം ചെയ്തു. ശനിയാഴ്ച ശ്രീകാകുളം ജില്ലയിലെ നരസന്നപ്പേട്ടയിൽ നടന്ന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് കുട്ടികളാണ് സമൂഹത്തിന്‍റെ സമ്പത്തെന്നും അവർക്കായി എല്ലാവരും പ്രവർത്തിക്കേണ്ട സാഹചര്യം വന്നിരിക്കുകയാണെന്നും നായിഡു പറഞ്ഞത്.
കുറച്ചുകാലമായി ജനനനിരക്ക് കുറയുന്നത് ചൂണ്ടിക്കാണിച്ച നായിഡു, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ വരുത്തിയ തെറ്റുകൾ ഇന്ത്യ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാല്‍ ചന്ദ്രബാബു നായിഡുവിന്‍റെ ഈ പ്രഖ്യാപനം ആന്ധ്രാപ്രദേശിലെ ടിഡിപി നേതൃത്വത്തിലുള്ള സഖ്യ സർക്കാരിന്റെ വൻ പരാജയത്തിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ടുള്ള മറ്റൊരു രാഷ്ട്രീയ നാടകം മാത്രമാണെന്ന് വൈഎസ്ആർ കോൺഗ്രസ് ദേശീയ വക്താവ് കാർത്തിക് യെല്ലപ്രഗഡ വിശേഷിപ്പിച്ചു. ഒരു പ്രധാന വാഗ്ദാനം പോലും നടപ്പാക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ട ഒരു മുഖ്യമന്ത്രിയാണ് ഇപ്പോൾ വിശ്വാസ്യതയോ സാമ്പത്തിക അടിത്തറയോ ഇല്ലാത്ത പുതിയ പ്രഖ്യാപനങ്ങൾ ധിക്കാരപൂർവ്വം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ക്ഷേമപദ്ധതികൾ ശക്തിപ്പെടുത്തുന്നതിനും ജനവിശ്വാസം വീണ്ടെടുക്കുന്നതിനും പകരം നായിഡു യാതൊരു ഉത്തരവാദിത്തവുമില്ലാതെ ഇത്തരം നാടകീയമായ പ്രഖ്യാപനങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.