വരാനിരിക്കുന്ന തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങുകയാണ് നടനും സംവിധായകനുമായ സുന്ദർ സി. എഡിഎംകെ നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന്റെ ഭാഗമായുള്ള 'പുതിയ നീതി കക്ഷി' പാര്‍ട്ടിയുടെ സ്ഥാനാർഥിയാണ് സുന്ദർ സി. മധുര സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.
കഴിഞ്ഞ ദിവസം വിജയ്‌യെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ടിവികെയുംക്കുറിച്ച് ചോദിച്ചപ്പോഴുള്ള സുന്ദര്‍ സി യുടെ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയെങ്കിലും വിജയ്‌യെ വ്യക്തിപരമായി വിമർശിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിജയ് തന്റെ ഭാര്യ ഖുശ്ബുവിനെ സ്വന്തം സഹോദരിയെപ്പോലെയാണ് കാണുന്നതെന്നും ആ സ്നേഹബന്ധം രാഷ്ട്രീയത്തിന് അപ്പുറമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിജയ് ഖുശ്ബുവിനെ വിളിക്കുന്നത് 'അക്കാ' എന്നാണ് വിളിക്കുന്നത്. അതുകൊണ്ടു തന്നെ വിജയ്യെയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയെയോ വിമര്‍ശിക്കാന്‍ താന്‍ തയ്യാറല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തമിഴ്നാട്ടിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ മുറുകുമ്പോഴും സിനിമാലോകത്തെ സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മധുര സെൻട്രൽ മണ്ഡലത്തിലെ യഥാർഥ പോരാട്ടം ഭരണകക്ഷിയായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രിച്ചി ഈസ്റ്റ്, പെരമ്പൂർ മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ജനവിധി തേടാന്‍ ഒരുങ്ങുന്നത്. നിലവില്‍ ബിജെപി തമിഴ്നാട് ഘടകത്തിന്റെ വൈസ് പ്രസിഡന്റാണ് ഖുശ്ബു.