തിരഞ്ഞെടുപ്പടുത്തതോടെ ബംഗാളില്‍ പരസ്പരം കുറ്റപത്രവുമായി ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും. 15 വര്‍ഷത്തെ സംസ്ഥാന ഭരണത്തലെ വീഴ്ചകള്‍ എടുത്തുകാട്ടിയുള്ള ബി.ജെ.പി. കുറ്റപത്രം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുറത്തിറക്കിയത്. തൊട്ടുപിന്നാലെ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസും കുറ്റപത്രം ഇറക്കി. കേന്ദ്രസര്‍ക്കാര്‍ ബംഗാള്‍ സര്‍ക്കാരിന്‍റെ അവകാശങ്ങള്‍ എടുത്തുകളഞ്ഞെന്ന് മമത ബാനര്‍ജി ആരോപിച്ചു
ബംഗാളില്‍ നിയമവാഴ്ചയില്ല, ജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പണം കൊള്ളയടിക്കുന്നു, അഴിമതി, രാഷ്ട്രീയ സംഘര്‍ഷം, പ്രീണനം, നുഴഞ്ഞുകയറ്റം പ്രോല്‍സാഹിപ്പിക്കല്‍ എന്നിങ്ങനെ നീളുന്നതാണ് മമത ബാനര്‍ജി സര്‍ക്കാരിനെതിരായ ബി.ജെ.പി. കുറ്റപത്രം.
എസ്.ഐ.ആര്‍. രാജ്യവ്യാപകമായി നടന്നപ്പോള്‍ ബംഗാളില്‍ മാത്രം ജുഡീഷ്യല്‍ ഓഫിസര്‍മാരെ നിയമിക്കേണ്ടിവന്നുവെന്ന് അമിത് ഷാ. വോട്ടര്‍ പട്ടികയില്‍നിന്ന് മാത്രമല്ല, രാജ്യത്തുനിന്നുതന്നെ നുഴഞ്ഞുകയറ്റക്കാരെ തുടച്ചു നീക്കും. മമത ബാനര്‍ജി എന്നും ഇരവാദം ഉയര്‍ത്തുന്നയാളാണ്. ഇനി അത് വിലപ്പോവില്ലെന്നും കുറ്റപത്രം പുറത്തിറക്കിക്കൊണ്ട് അമിത് ഷാ പറഞ്ഞു.
അമിത് ഷായ്ക്ക് മറുപടിയുമായെത്തിയ ടി.എം.സി എം.പി മഹുവ മൊയ്ത്ര, കോമാളി സിംഹാസനത്തിലിരുന്നാല്‍ രാജാവാകില്ലെന്ന് പരിഹസിച്ചു. ബംഗാളികള്‍ മുഴുവന്‍ ബംഗ്ലദേശികള്‍ ആണെന്ന് സ്ഥാപിക്കുകയാണ് ബി.ജെ.പി. മണിപ്പുര്‍ അടക്കം ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ വ്യാപാകമായി ആക്രമിക്കപ്പെടുന്നു എന്നും മഹുവ ആരോപിച്ചു. തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ ബി.ജെ.പി. തൃണമൂല്‍ പോര് രൂക്ഷമാവുകയാണ്.